തിരുവനന്തപുരം:വിവാദമായ മേയറുടെ നിയമന കത്തിന്മേൽ ഇനി പാർട്ടി അന്വേഷണം നടക്കും.തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തിൽ അന്വേഷണ കമ്മീഷനെ നിയമിച്ചുകൊണ്ടാണ് സിപിഎംമ്മിന്റെ നടപടി.സി ജയൻ ബാബു,ഡി കെ മുരളി,ആർ രാമു എന്നിവർ അടങ്ങിയ കമ്മീഷൻ കത്ത് വിവാദം അന്വേഷിക്കും.മൂന്ന് ആഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാനാണ് കമ്മീഷന് പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിരിക്കുന്നത്.ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്.

കരാർ നിയമനങ്ങൾക്ക് പാർട്ടി മുൻഗണന ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ ഓഫീസിൽ നിന്നും സിപിഎംതിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് നൽകിയ കത്ത് പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.ആരോഗ്യമേഖലയിലെ ഒഴിവുള്ള തസ്തികകളുടെ എണ്ണമടക്കം മേയറുടെ ഔഗ്യോഗിക ലെറ്റർ പാഡിലെഴുതിയ കത്താണ് പുറത്ത് വന്നത്. കോർപറേഷന് കീഴിലെ അർബൻ പ്രൈമറി ഹെൽത്ത് സെന്ററുകളിലേക്ക് 295 ഒഴിവുണ്ടെന്നും ഉദ്യോഗാർത്ഥികളുടെ മുൻഗണന പട്ടിക നൽകണമെന്നും അറിയിച്ചു കൊണ്ടാണ് പാർട്ടി ജില്ലാ സെക്രട്ടറിക്ക് കത്തയച്ചത്. മേയറുടെ ഔദ്യോഗിക ലെറ്റർപാഡിൽ സഖാവേ എന്ന അഭിസംബോധന ചെയ്ത് അയച്ച കത്ത് ഒരു വാർഡിലെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നാണ് സമൂഹമാധ്യമത്തിൽ വൈറലായത്.

തൊട്ട് പിന്നാലെ എസ്എടി ആശുപത്രി പരിസരത്തെ വിശ്രമ കേന്ദ്രത്തിലേക്ക് ആളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് പാർലമെന്ററി പാർട്ടി നേതാവ് ഡിആർ അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച കത്തും പുറത്തുവന്നിരുന്നു. അതേസമയം, നിയമനവുമായി ബന്ധപ്പെട്ട ഒരു കത്തും നൽകിയിട്ടില്ലെന്ന് മേയർ ആവർത്തിക്കുമ്പോഴും ഔദ്യോഗിക ലെറ്റർപാഡിലെ കത്ത് എവിടെ നിന്നെത്തിയെന്നതിലെ ചോദ്യം ഇപ്പോഴും ബാക്കിയാണ്. കത്ത് വ്യാജമാണെന്നും ഒപ്പ് സ്‌ക്യാൻ ചെയ്ത് കയറ്റിയതാകാമെന്നുമാണ് മേയറുടെ മൊഴി.കത്ത് പുറത്ത് വന്നതിന് പിന്നിലെ ഉൾപ്പാർട്ടി പോരടക്കം അന്വേഷണ കമ്മീഷൻ പരിശോധിക്കാനാണ് സാധ്യത.