തിരുവനന്തപുരം: കോൺഗ്രസിനെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നവകേരള സദസ് അലങ്കോലപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ഗോവിന്ദൻ കുറ്റപ്പെടുത്തി. പ്രതിഷേധം നടത്തുന്നതിന് ആരും വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ചാവേറുകളെ പോലെ രണ്ടോ മൂന്നോ ആളുകൾ മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുന്നിലേക്ക് ചാടിവീഴുകയാണ്, മരണസ്‌ക്വാഡുകൾ പോലെയെന്ന് ഗോവിന്ദൻ പറഞ്ഞു.

അത് വളരോ ബോധപൂർവം ചെയ്ത കാര്യങ്ങളാണ്. ഇത്തരത്തിലുള്ള ഒരു പ്രകോപനത്തിനും വശംവദരാകാതെ ആത്മസംയമനത്തോടെ മൂന്നോട്ടുപോകാനാണ് സർക്കാരിന്റെയും എൽഡിഎഫിന്റെയും തീരുമാനമെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. നവകേരള സദസ് ബഹിഷ്‌കരിക്കാനുള്ള പ്രതിപക്ഷ തീരുമാനം ജനം സ്വീകരിച്ചില്ല.

പിന്നെ അത് വലിയ മുന്നറ്റം സൃഷ്ടിക്കുന്ന പശ്ചാത്തലത്തിൽ അതിനെ എങ്ങനെ ജനങ്ങളുടെ മുന്നിൽ മറയ്ക്കുക എന്നതാണ് കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികളും അതിനൊപ്പമുള്ള മാധ്യമങ്ങളും ഗവേഷണം നടത്തുന്നത്. സർക്കാർ ഇത്തരമൊരു പരിപാടി നടത്താൻ തീരുമാനമെടുത്തത് തന്നെ ബൂർഷ്വാപാർട്ടികളുടെയും വലതുപക്ഷ മാധ്യമങ്ങളുടെയും കള്ള പ്രചാരണം തുറന്നുകാണിക്കാനാണെന്നും ഗോവിന്ദൻ പറഞ്ഞു.

കണ്ണടച്ച് ഇടതുപക്ഷ, സർക്കാർ വിരുദ്ധ മുഖ്യമന്ത്രി വിരുദ്ധ നിലപാടുകളാണ് മാധ്യമങ്ങൾ സ്വീകരിക്കുന്നത്. അതുപോലെ എന്തു പറയാൻ മടിക്കാത്ത നിലപാടാണ് കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പദപ്രയോഗങ്ങൾ തന്നെ അതിന്റെ ഉദാഹരണങ്ങളാണ്. ഇത്തരത്തിൽ തെറിവിളിക്കുകയെന്നത് കനുഗോലു സിദ്ധാന്തത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ ടാർഗറ്റ് ചെയ്യുക എന്നതാണ് ആ സിദ്ധാന്തത്തിന്റെ ഒന്നാമത്തെ കാര്യമെന്നും ഗോവിന്ദൻ പറഞ്ഞു. മാധ്യമങ്ങളുടെ തെറ്റായ നീക്കത്തെ നല്ലരീതിയിൽ പ്രതിരോധിക്കാനും തുറന്നുകാണിക്കാനുമാണ് സിപിഎം തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.