മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വിൽപ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറത്തെ വിവിധ മേഖലകളിൽ കഞ്ചാവ് വിൽപ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പൊലീസ് പറഞ്ഞു. പുതുപൊന്നാനി സ്വദേശി ആസിഫ് ( 32), പൊന്നാനി സ്വദേശി ബാദുഷ ( 43 ) എന്നിവരെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ദിവസങ്ങൾക്ക് മുമ്പ് എട്ടുകിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി കബീർ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോൺ രേഖകൾ പരിശോധിച്ചതോടെയാണ് മുഖ്യ സൂത്രധാരനായ ബാദുഷയെയും സഹായിയായ ആസിഫിനെക്കുറിച്ചും പൊലീസിന് വിവരം ലഭിക്കുന്നത്. ബാദുഷ റൗഡി ലിസ്റ്റിലുള്ളയാളാണ്. ആസിഫ് നിരന്തരം കേസുകളിൽ അകപ്പെടുന്ന വ്യക്തിയാണ്. ഇതിന് മുമ്പും കഞ്ചാവ് കടത്തിയതിന് ആസിഫിനെതിരെ കേസ് എടുത്തിട്ടുണ്ട്.

ഇവരാണ് പൊന്നാനി, വെളിയങ്കോട്, പാലപ്പെട്ടി മേഖലകളിൽ കഞ്ചാവ് വിൽപ്പനയെ നിയന്ത്രിക്കുന്നത്.ചെറുതും വലുതുമായ കഞ്ചാവ് വിൽപ്പനക്കാർ അറസ്റ്റിലാവുമ്പോൾ മുഖ്യ സൂത്രധാരനായ ബാദുഷയെ പൊലീസിന് പിടികൂടാൻ ഇത്രയും നാൾ കഴിഞ്ഞിരുന്നില്ല. ബാദുഷ വിശാഖപട്ടണത്തുനിന്ന് കഞ്ചാവ് എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് കെണിയൊരുക്കുകയും പൊന്നാനി കുണ്ടുകടവിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയുമാണ് ഉണ്ടായതെന്ന് പൊന്നാനി സിഐ പറഞ്ഞു.