കാസർഗോഡ്: ബേഡകത്ത് ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് അസ്‌കർ അറസ്റ്റിൽ. ഗാർഹിക പീഡന വകുപ്പ് ചുമത്തിയാണ് അസ്‌കറിനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. സ്ത്രീധനത്തിന്റെ പേരിൽ അസ്‌കർ പീഡിപ്പിച്ചിരുന്നുവെന്നായിരുന്നു മരിച്ച മുർസീനയുടെ കുടുംബത്തിന്റെ പരാതി.

ഡിസംബർ അഞ്ചിനാണ് മുർസീനയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് മുർസീനയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്നും ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് അസ്‌കറും മാതാപിതാക്കളും നിരന്തരം പീഡിപ്പിച്ചിരുന്നതായി മുർസീന പറഞ്ഞിരുന്നു.

മകളുടെ മരണം വൈകിയാണ് തങ്ങളെ അറിയിച്ചതെന്നും അതിൽ അസ്വാഭാവികതയുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്ക് നൽകിയ പരാതിയിൽ മുർസീനയുടെ കുടുംബം പറഞ്ഞിരുന്നു. 2020ലായിരുന്നു അസ്‌കറുമായുള്ള മുർസീനയുടെ വിവാഹം.രണ്ടു വയസുകാരിയായ മകളുണ്ട് ഇരുവർക്കും.