തിരുവനനന്തപുരം: മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണം അശാസ്ത്രീയ നിർമ്മാണം മൂലമെന്ന് കേന്ദ്ര ഏജൻസിയുടെ കണ്ടെത്തൽ. പുലിമുട്ട് നിർമ്മാണങ്ങളിലെ പോരായ്മകളാണ് പ്രധാനമായും സിഡബ്ല്യുപിആർഎസ് വിദഗ്ധ സമിതി ചൂണ്ടിക്കാണിച്ചത്. തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി ശുപാർശ ചെയ്തു.

മത്സ്യത്തൊഴിലാളികളുടെ അഭിപ്രായം കൂടി പരിഗണിച്ചാകും സർക്കാറിന്റെ അന്തിമ തീരുമാനം. അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവനാണ് മുതലപ്പൊഴിയിൽ പൊലിഞ്ഞത്. അപകടങ്ങൾ തുടർക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂണെ സിഡബ്ല്യുപിആർഎസിനെ മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ചത്.

മൺസൂൺ, പോസ്റ്റ് മൺസൂൺ സീസണുകൾ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റിൽ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തൽ. നിലവിലെ അലൈന്റ്മെന്റ് തുടർന്നാൽ, മൺസൂൺ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോർട്ടിലുണ്ട്.

പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം ഉൾപ്പെടെയുള്ള നിർദേശങ്ങളാണ് റിപ്പോർട്ടിൽ കേന്ദ്ര ഏജൻസി മുന്നോട്ടുവെയ്ക്കുന്നത്. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റർ ദൂരത്തോളം വളച്ചെടുക്കണം. അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങൾ ഒഴുക്കിൽപ്പെടുന്നതും തടയാൻ ഇത് സഹായിക്കുമെന്നും ശുപാർശയിൽ പറയുന്നു. പുതിയ രൂപരേഖയിൽ കഴിഞ്ഞ ദിവസം, ഹാർബർ എഞ്ചിനീയറിങ് ഡിപ്പാർട്ട്മെന്റ് മത്സ്യത്തൊഴിലാളികളുമായി ചർച്ച നടത്തിയിരുന്നു.