ഒറ്റപ്പാലം: കുടുംബക്കോടതിയിൽ എത്തിയ യുവതിയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചത് പിഞ്ചുകുഞ്ഞിനെയുൾപ്പെടെ ഉപേക്ഷിച്ചുപോയതന്റെ വൈരാഗ്യത്തിലെന്ന് പൊലീസ്. നൊന്തുപെറ്റ കുഞ്ഞിനെ ഉപേക്ഷിച്ചു പോയ യുവതി വിവാഹ മോചന കേസിൽ ആൺസുഹൃത്തിനൊപ്പമാണ് കോടതിയിൽ ഹാജരാവാൻ എത്തിയത്. യുവാവിനൊപ്പം ഭാര്യയെ കണ്ടതോടെ ഭർത്താവ് പനമണ്ണ തെക്കത്തുപറമ്പിൽ രഞ്ജിത്ത് (33) ആക്രമിക്കുകയായിരുന്നു.

കേസ് കഴിഞ്ഞ് കോടതിയിൽ നിന്നും പുറത്തിറങ്ങിയ മനിശ്ശീരി കരുവാൻപുരയ്ക്കൽ വീട്ടിൽ സുബിതയെ (24) സ്‌കൂട്ടറിൽ സൂക്ഷിച്ചിരുന്ന മടവാളെടുത്താണ് കോടതിക്കുപുറത്തുവെച്ച് വെട്ടിപ്പരിക്കേൽപ്പിച്ചതെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച സുബിതയെ ശസ്ത്രക്രിയക്ക് വിധേയയാക്കി. വലതുകൈയിലെ നടുവിരലിനും ഇടതുകൈക്കുമാണ് ശസ്ത്രക്രിയ നടത്തിയത്. വധശ്രമത്തിനുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ കേസിൽ രഞ്ജിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.