മലപ്പുറം: മലപ്പുറം രാമപുരം കടുങ്ങപുരം വില്ലേജ് പടിയിൽ നാലര വയസുകാരി പനി ബാധിച്ചു മരിച്ചു. വാരിയത്തൊടി നൗഷാദിന്റെ മകൾ നിയാന ഫാത്തിമയാണു മരിച്ചത്. പുഴക്കാട്ടിരി പിഇഎസ് ഗ്ലോബൽ സ്‌കൂൾ എൽ കെജി വിദ്യാർത്ഥിയാണ്. മാതാവ് :ചാലൂത്ത് വീട്ടിൽ
ജസീല ( പഴമള്ളൂർ) സഹോദരങ്ങൾ : നിജിൽ സ്വാലിഹ്, നിഷാൽ. അതേ സമയം മലപ്പുറം ജില്ലയിൽ ദിവസങ്ങൾക്കുള്ളിൽ പകർച്ചപ്പനി ബാധിച്ച് അഞ്ചുപേരാണ് മരണപ്പെട്ടത്.

പനിക്കെതിരെ പൊതുജനങ്ങൾ പ്രതിരോധ സംവിധാനങ്ങൾ സ്വീകരിച്ചുകൊണ്ട് ജാഗ്രത പാലിക്കണമെന്നും ജാഗ്രതപാലിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കൊതുകിന്റെ സാന്ദ്രത കുറയ്ക്കുന്നതിലൂടെ മാത്രമേ പനിയുടെ വ്യാപനം നിയന്ത്രിക്കാനാകൂവെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക പറഞ്ഞു. അസുഖ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ആരോഗ്യ പ്രവർത്തകരെ സമീപിക്കണം. പനി, ജലദോഷം പോലുള്ള അസുഖം ബാധിച്ച കുട്ടികൾ സ്‌കൂളുകളിൽ വരുന്നില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉറപ്പു വരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

ജില്ലയിൽ പകർച്ചാവ്യാധികളുടെ വ്യാപനം തടയുന്നതിനായി പരിസര ശൂചീകരണം ഉറപ്പാക്കണമെന്ന് യോഗത്തിൽ ജില്ലാ കളക്ടർ ആവശ്യപ്പെട്ടു. വാർഡുതല ജാഗ്രതാ സമിതികൾ ചേർന്ന് പരിസര ശൂചീകരണം ഉറപ്പാക്കണം. തദ്ദേശ, ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഒരാഴ്ചയ്ക്കകം ശുചീകരിക്കണമെന്നും കളക്ടർ നിർദ്ദേശം നൽകി.

ജില്ലാ ആസൂത്രണ സമിതി കോൺഫ്രൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎ‍ൽഎമാരായ ടി.വി ഇബ്രാഹിം, അഡ്വ. യു.എ ലത്തീഫ്, കുറുക്കോളി മൊയ്തീൻ, പി. നന്ദകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ, ജില്ലാ വികസന കമ്മീഷണർ രാജീവ് കുമാർ ചൗധരി, പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്, അസി. കളക്ടർ കെ. മീര, എ.ഡി.എം എൻ.എം മെഹറലി, ജില്ലാ പ്ലാനിങ് ഓഫീസർ എ.എം സുമ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.