ആലപ്പുഴ: ഒട്ടേറെ കേസുകളിലെ പ്രതികളായ ആലപ്പുഴ സ്വദേശികളായ യുവാക്കളെ ബംഗളുരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ലജനത്ത് വാർഡ് തൈപ്പറമ്പിൽ മൂലയിൽ വീട്ടിൽ സനീർ (34), വലിയകുളം ബോറാപുരയിടം വീട്ടിൽ സുമീർ (34), വലിയകുളം തോപ്പിൽ വീട്ടിൽ ഷിഹാബ് (31) എന്നിവരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

അക്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ആലപ്പുഴ നഗരത്തിലെ ഹോട്ടലിൽ വച്ച് യുവാക്കളെ ആക്രമിക്കുകയും മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസിലും ആലപ്പുഴ എഫ്‌സിഐ ഗോഡൗണിനു സമീപം യുവാക്കളെ ആക്രമിക്കുകയും ഇവരിൽ ഒരാളുടെ വീട്ടിൽ അതിക്രമിച്ചു കയറി ബന്ധുക്കളെ ആക്രമിക്കുകയും ചെയ്ത കേസിലുമാണ് ഇരുവരേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഡി.വൈ.എസ്‌പി എൻ.ആർ. ജയരാജിന്റെ നിർദേശാനുസരണം സൗത്ത് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്‌ഐ റെജിരാജ്, എസ്‌ഐ മോഹൻകുമാർ, സീനിയർ സി.പി.ഒ കെ. ടി. സജീവ്, സി.പി.ഒമാരായ വിപിൻദാസ്, അംബീഷ് എന്നിവരായിരുന്നു പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.