തൃശ്ശൂർ: ചാലക്കുടിയിലെ അഞ്ചാം ക്ലാസുകാരിയുടെ മരണത്തിൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ ചികിത്സാ പിഴവെന്ന ആരോപണവുമായി കുട്ടിയുടെ കുടുംബവും ജനപ്രതിനിധികളും രംഗത്തെത്തി. അപ്പന്റിക്‌സിന് ചികിത്സ തേടി തൃശൂർ മെഡിക്കൽ കോളെജിലെത്തിയിട്ടും കുട്ടിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറഞ്ഞ് മടക്കി അയക്കുക ആയിരുന്നു. രോഗനിർണയത്തില പിഴവ് മരണത്തിലേക്ക് നയിച്ചെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്.

അനറ്റ് എന്ന അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ് കലശലായ വയറു വേദനയ്‌ക്കൊടുവിൽ മരണത്തിന് കീഴടങ്ങിയത്. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് പരാതി നൽകാനൊരുങ്ങുകയാണ് കുട്ടിയുടെ കുടുംബം. കളിചിരികളുമായി ഓടി നടന്ന പൊന്നുമകളുടെ വിയോഗം ഇനിയും ഉൾക്കൊള്ളാനായിട്ടില്ല ഈ കുടുംബത്തിന്. കഴിഞ്ഞ 20 നാണ് വയറുവേദനയെത്തുടർന്ന് അനിറ്റിനെ വീടിനടുത്തുള്ള സ്വകാര്യ ക്ലിനിക്കൽ കാണിക്കുന്നത്. അവിടെ നിന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തി. മരുന്നു നൽകി മടക്കിയെങ്കിലും വയറുവേദന കലശലായതിനാൽ രണ്ടു ദിവസത്തിനുശേഷം വീണ്ടും ആശുപത്രിയിലെത്തി.

അപ്പന്റിക്‌സ് ആണെന്നായിരുന്നു ആശുപത്രിയിൽ നിന്നും കണ്ടെത്തിയത്. മറ്റ് ആശുപത്രികളിലേക്ക് മാറ്റണമെന്ന് പറഞ്ഞതോടെ മാതാപിതാക്കൾ കുട്ടിയെ തൃശൂർ മെഡിക്കൽ കോളെജിലെത്തിച്ചു. സ്‌കാനിങ്ങും മറ്റു പരിശോധനകളും നടത്തിയെങ്കിലും മറ്റു കുഴപ്പങ്ങളില്ലെന്ന് പറഞ്ഞ് ആശുപത്രിയിൽ നിന്നും തങ്ങളെ മടക്കിയെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലെത്തിയ കുട്ടി കഴിഞ്ഞ 26ന് ഛർദ്ദിച്ച് അവശയായി. തുടർന്ന് കുട്ടിയെ സ്വകര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

രോഗ നിർണയത്തിലെ അപാകതയാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ഉയരുന്ന ആരോപണം. തൃശൂർ മെഡിക്കൽ കോളജിൽ നിന്നുള്ള പോസ്റ്റ്‌മോർട്ടം പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഇതിനായി ആശുപത്രിയെ സമീപിക്കും. പിന്നാലെ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പടെയുള്ളവർക്ക് പരാതി നൽകുമെന്ന് അനറ്റിന്റെ കുടുംബം അറിയിച്ചു.