കണ്ണൂർ :കണ്ണൂരിൽ വനത്തിലൂടെ സഞ്ചരിക്കുകയായി മാവോയിസ്റ്റ് സംഘത്തിലൊരാളെ കാട്ടാന ആക്രമിച്ചതായി വിവരം. ഗുരുതരമായി പരിക്കേറ്റ സംഘാംഗത്തെ ഉപേക്ഷിച്ച് മറ്റുള്ളവർ കടന്നു കളഞ്ഞു. കർണാടക ചിക്കമംഗലൂർ സ്വദേശി സുരേഷിനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇതേ തുടർന്ന് ഇയാളെയും കൊണ്ടുആറംഗ സംഘമാണ് കാഞ്ഞിരക്കൊല്ലി ചിറ്റാരി കോളനിയിൽ എത്തിയത്.

ചപ്പിലി കൃഷ്ണൻ എന്നയാളുടെ വീട്ടിലാണ് മാവോയിസ്റ്റ് സംഘം എത്തിയത്. പരുക്കേറ്റയാളെ ചപ്പിലി കൃഷ്ണന്റെ വീട്ടിൽ ഉപേക്ഷിച്ചതിനു ശേഷം അരിയും സാധങ്ങളും വാങ്ങി സംഘം പിന്നീട് മടങ്ങുകയായിരുന്നു. ആയുധങ്ങളേന്തിയ ആറംഗ സംഘമാണ് ഉണ്ടായിരുന്നതെന്ന് വീട്ടുകാർ പറഞ്ഞു. സുരേഷിനെ പൊലീസും വനം വകുപ്പുമെത്തി പരിയാരത്തെ കണ്ണുർ മെഡിക്കൽ കോളേജാശുപത്രിയിലേക്ക് മാറ്റി.

സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് കണ്ണൂർ റൂറൽ എസ്‌പി ഹേമലത അറിയിച്ചു. പൊലിസും വനം വകുപ്പും സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മാവോയിസ്റ്റുകൾക്കായി പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിട്ടില്ല. കണ്ണൂർ ജില്ലയിലെ മലയോര പ്രദേശമായ കാഞ്ഞിരക്കൊല്ലിയിൽ കർണാടക വനമേഖലയിൽ നിന്നും കാട്ടാന ഇറങ്ങുന്നത് നിത്യ സംഭവമാണ്.