തിരുവനന്തപുരം: നിസ്വാർഥവും ചരിത്രപരവും ത്യാഗനിർഭരവുമായിരുന്നു അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എൻ. ശങ്കരയ്യയുടെ നേതൃശൈലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും വൈഷമ്യമായ സാഹചര്യങ്ങളിലും പ്രവർത്തിക്കാൻ വേണ്ട പ്രചോദനം നൽകുന്നതായിരുന്നു അത്. അതീവ ദുഃഖകരമാണ് സഖാവ് ശങ്കരയ്യയുടെ വേർപാട്. കഴിഞ്ഞ ഒരു നൂറ്റാണ്ടിലധികമായി വ്യാപിച്ചുനിന്ന സഖാവിന്റെ ജീവിതം ആധുനിക ഇന്ത്യൻ ചരിത്രത്തിന്റെ തന്നെ പര്യായമാണ്. ആ ജീവിതം കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് മാർഗനിർദേശകവും വറ്റാത്ത പ്രചോദനത്തിന്റെ ഉറവയുമായിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

ഉന്നത വിദ്യാഭ്യാസം അപൂർണമാക്കി സ്വാതന്ത്ര്യ സമരത്തിലേക്ക് എടുത്തുചാടിയത് മുതൽക്കിന്നോളം വ്യക്തിതാൽപര്യത്തിനു മേലെ പാർട്ടിയുടെയും ജനങ്ങളുടെയും താൽപര്യത്തെ ഉയർത്തിപ്പിടിച്ചതായിരുന്നു ശങ്കരയ്യയുടെ ജീവിതം. 1964ൽ സിപിഐ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്ന 32 സഖാക്കളിൽ ഇന്ന് ജീവിച്ചിരിക്കുന്നവരിൽ അവശേഷിച്ച രണ്ടുപേരിൽ ഒരാളായിരുന്നു ശങ്കരയ്യ.

സിപിഎം രൂപവത്കരിക്കുന്നതിൽ, അതിനെ ശക്തിപ്പെടുത്തുന്നത്തിൽ നേതൃപരവും നിർണായകവുമായ പങ്കാണ് ശങ്കരയ്യ വഹിച്ചത്. റിവിഷനിസത്തിനെതിരെയും അതിതീവ്ര ഇടതുപക്ഷ അതിസാഹസികതാവാദത്തിനെതിരെയും പൊരുതിക്കൊണ്ട് പാർട്ടിയെ ശരിയായ പാതയിലൂടെ നയിച്ചു. പാർട്ടിക്കുവേണ്ടി സഖാവ് വഹിച്ച തീവ്രാനുഭവങ്ങൾ എക്കാലവും സ്മരിക്കപ്പെടും.

എട്ടു വർഷത്തെ തടവുശിക്ഷയനുഭവിച്ചിട്ടുള്ള ത്യാഗധനനായ നേതാവ് ദീർഘകാലത്തെ ഒളിവുജീവിതവും നയിച്ചു. വ്യത്യസ്തമായ തലങ്ങളിൽ ജനങ്ങൾക്കുവേണ്ടിയും പാർട്ടിക്കു വേണ്ടിയും പ്രവർത്തിച്ചു. പരിഹരിക്കാനാവാത്ത നഷ്ടമാണ് സഖാവിന്റെ വിയോഗത്തിലൂടെ ഉണ്ടായിട്ടുള്ളത്. ആ സ്മരണക്ക് മുമ്പിൽ ആദരാഞ്ജലികളർപ്പിക്കുന്നു. സിപിഎം തമിഴ്‌നാട് സംസ്ഥാന സമിതിയെയും സഖാവിന്റെ കുടുംബത്തെയും ദുഃഖം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.