കാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിരനിരയാക്കിയ കേസിൽ അന്തർ സംസ്ഥാന തൊഴിലാളിയായ പ്രതിക്ക് 61 വർഷം തടവും 2,10,000രൂപ പിഴയും. വെസ്റ്റ് ബംഗാൾ ചാർമധുരാപ്പർ സ്വദേശി യുസഫ് അലിയുടെ മകൻ ഇൻ ജമാം ഉൽ ഹക്ക് എന്ന രാജീവനെയാണ് (28) കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 11 മാസം അധിക തടവ് അനുഭവിക്കാനും കോടതി വിധിച്ചു. 2017 ആഗസ്റ്റിൽ 12 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

പോക്‌സോ ആക്ടിലെ വിവിധ വകുപ്പ് പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് ശിക്ഷ. ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷൽ കോടതി ജഡ്ജ് സി. സുരേഷ്‌കുമാറാണ് ശിക്ഷ വിധിച്ചത്. പെൺകുട്ടിയെ, കുട്ടിയുടെ പുതുതായി പണിയുന്ന വീടിന്റെ തേപ്പുപണി കോൺട്രാക്ട് എടുത്ത പ്രതി പീഡിപ്പിക്കുകയായിരുന്നു.

ഇവിടെ വെച്ച് പല പ്രാവശ്യം പീഡിപ്പിച്ചു. കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു ലൈംഗിക ആക്രമണത്തിന് വിധേയമാക്കിയത്. ചിറ്റാരിക്കൽ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ പ്രതിക്കെതിരെ കുറ്റപത്രം സമർപിച്ചത് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹോസ്ദുർഗ് സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.