തലശ്ശേരി: തലശ്ശേരി ജില്ലാ കോടതിയിൽ സിക്ക രോഗം സ്ഥിരീകരിച്ചപ്പോൾ തന്നെ പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നതായി മന്ത്രി വീണാ ജോർജ്. 8 സിക്ക കേസുകളാണ് സ്ഥിരീകരിച്ചിരിച്ചട്ടുള്ളത്.പ്രദേശത്തുള്ള ഗർഭിണികളെ ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷിച്ചു വരുന്നു. എല്ലാ ആരോഗ്യ സ്ഥാപനങ്ങൾക്കും ജാഗ്രതാ നിർദേശവും മാർഗനിർദ്ദേശങ്ങളും നൽകിയട്ടുണ്ട്. സ്വകാര്യ ആശിപത്രികൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു.

ഒക്ടോബ്രർ 30 നാണ് ആദ്യ സിക്ക കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് ഒക്ടോബർ 31 ന് ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ ആർആർടി സംഘവും പ്രദേശം സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിരുന്നു. തുടർന്ന് സംഘം നവംബർ 1, 2, 5 തീയതികളിലും സന്ദർശിച്ചു. നവംബർ ഒന്നിന് ജില്ലാ കോടതിയിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അതിൽ 55 പേർ പങ്കെടുത്തു. പരിശോധനയ്ക്കായി 24 സാമ്പിളുകൾ അയച്ചു. കണ്ണൂരിൽ നിന്നും കോഴിക്കോട് നിന്നും നവംമ്പർ രണ്ടിന് വിദഗ്ധ മെഡിക്കൽ സംഘം സ്ഥലം സന്ദർശിച്ചു.

സിക്ക വൈറസ് പരത്തുന്ന കൊതുകിന്റെ ഉറവിട നശീകരണത്തിനായി ഫോഗിങ്, സ്‌പ്രേയിങ് എന്നിവ നടത്തി. ഉറവിട നശീകരണത്തിന്റെ ഭാഗമായി ലാർവ സർവേ നടത്തി. ഈഡിസ് ലാർവകളെയും കൊതുകുകളേയും ശേഖരിച്ച് സംസ്ഥാന എന്റമോളജി വിഭാഗത്തിലേക്ക് അയച്ചു. കോടതിക്ക് പുറത്ത് ആരോഗ്യപ്രവർത്തകർ 104 വീടുകൾ സന്ദർശിച്ചു. ഇതിന് പുറമേ നവംബർ 5ന് ഫോഗിങ്, സോഴ്‌സ് റിഡക്ഷൻ, എന്റോമോളജിക്കൽ സർവേ എന്നിവ നടത്തി.

സിക്ക രോഗം പടർത്തുന്നത് ഈഡിസ് കൊതുകുകളാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല ജാഗ്രതയാണ് വേണ്ടത്. സാധാരണ ഇത് കുഴപ്പമില്ലെങ്കിലും ഗർഭിണികളെ ബാധിച്ചാൽ ഗർഭസ്ഥ ശിശുവിന് മൈക്രോ കെഫാലി പോലുള്ള വൈകല്യങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.