കണ്ണൂർ:കണ്ണൂരിൽ മുണ്ടയാട്ജേർണലിസ്റ്റ് കോളനിയിൽ തെരുവുനായുടെ ആക്രമണം. മുതിർന്ന മാധ്യമപ്രവർത്തകനും ബിജെപിദേശീയ കൗൺസിൽ അംഗവുമായ എ. ദാമോദരനാണ് നായയുടെ കടിയേറ്റത്. കാലിന് ആഴത്തിൽ കടിയേറ്റ ദാമോദരൻജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ഇന്ന് രാവിലെ പത്തുമണിയോടെ വീടിനു അരികിലെ റോഡരികിൽ നിന്നാണ് തെരുവുനായ ദാമോദരനെ കടിച്ചുപരുക്കേൽപ്പിച്ചത്.

കഴിഞ്ഞ ദിവസം തളിപ്പറമ്പ് ഏഴാം മൈലിൽ പ്ളസ് വൺ വിദ്യാർത്ഥികൾക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായിരുന്നു.തളിപ്പറമ്പ് ഏഴാം മൈൽ പ്ലാത്തോട്ടം റോഡിലെ ഷബാസ് മൻസൂറും സയാൻ സലീമും തിരുവോണദിവസം മുടിവെട്ടാൻ പുറത്തുപോയതായിരുന്നു. തിരികെ വീട്ടിലേക്ക്മടങ്ങും വഴിയാണ് വീടിനടുത്തുവെച്ച് നായ്ക്കൾ ഓടിച്ചത്. ഇരുവരും വീട്ടുമുറ്റത്തേക്ക് ഓടി വന്ന് ഗേറ്റ് അടച്ചതിനിലാണ് രക്ഷപ്പെട്ടത്.

ഇരുവരെയും ആറുതെരുവുനായ്ക്കൾ ഓടിക്കുന്നതും വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുന്നതുമായ സി.സി.ടി.വി ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഈ പരിസരത്ത് തെരുവുനായ ശല്യം അതിരൂക്ഷമാണെന്ന് ഷബാസിന്റെ പിതാവ് മലബാർ മൻസൂർ പറഞ്ഞു. കഴിഞ്ഞ ദിവസംകണ്ണാടിപറമ്പിൽ മത്സ്യം വാങ്ങി വീട്ടിലേക്ക് പോകുന്ന സ്ത്രീയുടെ കൈയിൽ നിന്നും തെരുവുനായ മത്സ്യം കടിച്ചെടുമ്പോൾ കൈപ്പത്തിക്ക് പരുക്കേറ്റിരുന്നു.കുട്ടികളടക്കം എട്ടുപേർക്കാണ് കണ്ണാടിപറമ്പിൽ ഒരു ദിവസം തെരുവുനായയുടെ കടിയേറ്റത്.