മൂന്നാർ: ഗൂഡലാർ എസ്റ്റേറ്റ് ഫാക്ടറി ഡിവിഷനിൽ കടുവ ആക്രമണം. പ്രദേശവാസി അറുമുഖൻ വളർത്തിയിരുന്ന ഗർഭിണിയായ പശുവിനെ കടുവ ആക്രമിച്ച് കൊലപ്പെടുത്തിയതായിട്ടാണ് നാട്ടുകാർ നൽകുന്ന വിവരം. രണ്ട് ദിവസമായി പശുവിനെ കാണാതായിരുന്നു. ഇതെത്തുടർന്ന് അറുമുഖവും കുടുംബാംഗങ്ങളും തേയില തോട്ടത്തിൽ പശുവിനെ അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടെയാണ് ഇന്ന് രാവിലെ ഹൈ സ്‌കൂളിന് സമീപം ഭാഗീകമായി ഭക്ഷിച്ച നിലയിൽ പശുവിന്റെ ജഡം കണ്ടെത്തുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും കടുവ എത്തിയതായുള്ള പ്രചാരണം നാട്ടുകാരെ ഭീതിയിൽ ആഴ്‌ത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് സമീപത്തെ എസ്റ്റേറ്റിൽ 2 ദിവസത്തിനുള്ളിൽ 14 കന്നുകാലികളെ കൊന്നൊടുക്കിയ കടുവയെ വനം വകുപ്പ് അധികൃതർ കൂട് സ്ഥാപിച്ച് പിടികൂടുകയും പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിടുകയും ചെയ്തിതിരുന്നു.