തിരുവനന്തപുരം :സ്‌കൂൾപാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. മയക്കുമരുന്നിന്റെ ഉപയോഗം, പരിസര മലിനീകരണം സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംബന്ധിച്ചുള്ള നിയമങ്ങൾ, സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട നിയമങ്ങൾ എന്നിവ കുട്ടികൾ അിറഞ്ഞിരിക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.വി ആർ സുനിൽകുമാർ എംഎൽഎ ഉന്നയിച്ച 'സംസ്ഥാനത്തെ സ്‌കൂളുകളിൽ ഹൈസ്‌കൂൾ തലം മുതൽ പാഠഭാഗങ്ങളിൽ നിയമപഠനം കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത' സംബന്ധിച്ച സബ്മിഷനുള്ള മറുപടി പറയുകയായിരുന്നു മന്ത്രി.

ഇതു സംബന്ധിച്ച ജനങ്ങളുടെയും കുട്ടികളുടെയും പ്രതീക്ഷകളും ആഗ്രഹങ്ങളെയും നിർദ്ദേശങ്ങളും പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി സമാഹരിക്കാനാവശ്യമായ ജനകീയ ചർച്ചകൾ ഓഗസ്റ്റ് 23 ന് തുടങ്ങി. നിയമപഠനം അടക്കമുള്ള കാര്യങ്ങൾ പാഠ്യപദ്ധതിയിലും പാഠപുസ്തകത്തിലും ഉൾപ്പെടുത്തുന്ന കാര്യം പാഠ്യപദ്ധതി പരിഷ്‌കരണഘട്ടത്തിൽ ആലോചിക്കുന്നതാണ്.

ഭരണഘടനാമൂല്യങ്ങൾകുട്ടികളിൽ വികസിപ്പിക്കുന്നത് ലക്ഷ്യമിട്ടുകൊണ്ട് ഭരണഘടനയുടെ ആമുഖം, മൗലികാവകാശങ്ങൾ, മൗലിക കർത്തവ്യങ്ങൾ, നിർദ്ദേശകതത്വങ്ങൾ എന്നിവ നിലവിലെ സ്‌കൂൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിട്ടുണ്ട്. കുട്ടികളുടെ അവകാശങ്ങളെ സംബന്ധിച്ച വിവരങ്ങൾപാഠപുസ്തകത്തിൽഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും അവ സംരക്ഷിക്കുന്നതിന് വേണ്ടി രൂപീകൃതമായ വിവിധ നിയമങ്ങൾക്ക് പാഠ്യപദ്ധതിയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്.

ഇത്തരം ഒരു സാഹചര്യത്തിൽ ഭരണഘടനാപരമായ അവകാശങ്ങളെയും കർത്തവ്യങ്ങളെയും ക്കുറിച്ച് കുട്ടികളെ കൂടുതൽബോധവാന്മാരാക്കുന്നതിനും ഉത്തമ പൗരന്മാരായി വളർന്ന് വരാൻ അവരെ സഹായിക്കുന്നതിനും വേണ്ടി നിയമ പഠനം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താവുതാണെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.