കൊച്ചി: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദനാ ദാസിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ നടപടികൾ തടഞ്ഞ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് ഹൈക്കോടതി നീട്ടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വന്ദനയുടെ മാതാപിതാക്കൾ നൽകിയ ഹരജി ജനുവരി ഒമ്പതിലേക്ക് മാറ്റിയതിനെ തുടർന്നാണ് ഇടക്കാല ഉത്തരവും നീട്ടിയത്.

മെയ്‌ പത്തിന് രാത്രി പൊലീസ് വൈദ്യപരിശോധനക്ക് ആശുപത്രിയിൽ കൊണ്ടുവന്ന സന്ദീപിന്റെ കുത്തേറ്റാണ് ഡോ. വന്ദന മരിച്ചത്. സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നും ഇതു മറച്ചുവച്ചാണ് അന്വേഷണമെന്നുമാണ് മാതാപിതാക്കളായ കെ.ജി. മോഹൻദാസിന്റേയും ടി. വസന്തകുമാരിയുടേയും ആരോപണം. എന്നാൽ അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സർക്കാർ വാദം.

ജാമ്യം തേടി പ്രതി സന്ദീപ് സമർപ്പിച്ച ഹരജിയും ജസ്റ്റിസ് പി. ഗോപിനാഥിന്റെ പരിഗണനയിലുണ്ട്. ഈ ഹരജികൾ നിലവിലുള്ള സാഹചര്യത്തിലാണ് വിചാരണ നടപടികൾ സ്റ്റേ ചെയ്ത് നേരത്തെ ഇടക്കാല ഉത്തരവുണ്ടായത്.