തലശ്ശേരി: പാനൂർ വള്ള്യായിയിലെ കണ്ണച്ചാൻകണ്ടി ഹൗസിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ അതിക്രമിച്ചുകയറി കഴുത്തറുത്തുകൊലപ്പെടുത്തിയ കേസിലെ പ്രതി കൂത്തുപറമ്പ് മാനന്തേരി സ്വദേശി മുരിക്കോളി ശ്യാംജിത്തിനെ (25) തലശ്ശേരി എ.സി.ജെ.എം കോടതി മൂന്നുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച രാവിലെ 11.30ന് പ്രതിയെ കോടതിയിൽ തിരികെ ഹാജരാക്കണം.

പ്രതിയെ വിശദമായി ചോദ്യംചെയ്യാനും തെളിവെടുപ്പിനുമായി കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥനായ പാനൂർ പൊലീസ് ഇൻസ്‌പെക്ടർ എംപി. ആസാദാണ് കോടതിയിൽ അപേക്ഷ നൽകിയത്.

ജുഡീഷ്യൽ കസ്റ്റഡിയിൽ കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്‌ച്ച രാവിലെയാണ് കസ്റ്റഡിയിൽ നൽകിയത്. കഴുത്തിനും കൈകൾക്കും ഗുരുതരമായി വെട്ടേറ്റാണ് വിഷ്ണുപ്രിയ മരിച്ചതെന്ന് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.