തിരുവനന്തപുരം:സംഘർഷം അയവില്ലാതെ തുടരുന്ന വിഴിഞ്ഞം തീരപ്രദേശത്ത് കനത്ത ജാഗ്രതാ നിർദ്ദേശം.പൊലീസ് സ്റ്റേഷൻ പരിസരത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കൂടുതൽ സേനയെ ഇവിടേക്ക് വിന്യസിക്കും. കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാന പാലനം ഉറപ്പാക്കാൻ നടപടി സ്വീകരിച്ചതിന്റെ ഭാഗമായി സമീപ ജില്ലകളിൽ നിന്ന് പൊലീസ് വിഴിഞ്ഞത്തെത്തും.തീരപ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എസ്‌പിമാർക്കും ഡിവൈഎസ്‌പിമാർക്കുമായിരിക്കും ക്രമസമാധാന ചുമതല.അതേസമയം, സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരും തമ്മിലുള്ള സമാധാന ചർച്ച തുടരുകയാണ്.

കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷൻ പരിസരത്ത് തടിച്ചുകൂടിയത്. വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ വളഞ്ഞ സമരക്കാർ പൊലീസ് സ്റ്റേഷൻ അടിച്ച് തകർത്തു. സംഘർഷത്തിൽ 30 ലേറെ പൊലീസുകാർക്ക് പരിക്ക്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സ്റ്റേഷന് മുന്നിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് നേരെയും ആക്രമണമുണ്ടായി. സിറ്റിയിൽ നിന്ന് കൂടുതൽ പൊലീസെത്തിയാണ് സമരക്കാരെ നിയന്ത്രിച്ചത്. കമ്മീഷണർ അടക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തെത്തി.ഇപ്പോൾ സ്റ്റേഷൻ പരിസരത്ത് സ്ഥിതി നിയന്ത്രണവിധേയമാണെങ്കിലും സമരക്കാർ കെഎസ്ആർടിസി പരിസരത്തും ഹാർബറിലും കൂടി നിൽക്കുന്നതിലാണ് കൂടുതൽ പൊലീസിനെ വിന്യസിച്ച് ക്രമസമാധാനം പാലിക്കാനാണ് നിർദ്ദേശം.

സംഘർഷം അവസാനിപ്പിക്കുന്നതിനായി സഭാപ്രതിനിധികളും പൊലീസ് ഉദ്യോഗസ്ഥരുമായി സമാധാന ചർച്ച തുടരുകയാണ്.ജില്ലാ കളക്ടറും സ്ഥലത്തെത്തിയിട്ടുണ്ട്. അതിനിടെ, പൊലീസിനെതിരെ സമര സമിതി കൺവീനർ ഫാ. യുജിൻ പെരേര രംഗത്തെത്തി.സമര സ്ഥലത്ത് വന്ന് നിന്നാൽ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിൻ പെരേര പറഞ്ഞു. വൈദികരെ അടക്കം പൊലീസ് മർദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.