മണ്ണാർക്കാട്: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് പരിക്ക്. മണ്ണാർക്കാട് പറമ്പുള്ളിയിൽ കൊല്ലിയിൽ ജോയ്ക്കാണ് അപകടമുണ്ടായത്. രാവിലെ 4.30ന് റബർ ടാപ്പിങ്ങിനായി സ്‌കൂട്ടറിൽ പോകുമ്പോൾ കാട്ടുപന്നി സ്‌കൂട്ടറിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ ഇദ്ദേഹത്തിന് ശരീരമാസകലം സാരമായ പരിക്കേറ്റ് ചികിത്സയിലാണ്.

അതേസമയം കണ്ണൂരിലും ഇന്ന് കാട്ടുപന്നിയുടെ ആക്രമണമുണ്ടായി. തൊഴിലുറപ്പ് തൊഴിലാളികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ജോലിക്കിടെ കാട്ടുപന്നി ഓടിക്കയറുകയായിരുന്നു. പന്നിയുടെ കുത്തേറ്റും ഓടിമാറുന്നതിനിടെ വീണുമാണ് നാലു പേർക്ക് പരിക്കേറ്റത്. ആമ്പിലാട് നെയ്ച്ചേരിക്കണ്ടി മുത്തപ്പൻ മടപ്പുരക്ക് സമീപം വയലിൽ തോട് വൃത്തിയാക്കുന്നതിനിടെ കാട്ടുപന്നി പെട്ടെന്ന് ഇവർക്കുനേരേ പാഞ്ഞടുക്കുകയായിരുന്നു. 40ഓളം പേർ ജോലിചെയ്യുന്നതിനിടയിലേക്കാണ് പന്നി പാഞ്ഞടുത്തത്. സി ലക്ഷ്മി (67), രജനി പൈങ്കുറ്റി (55), എംകെ ലളിത (59), സിവി പത്മിനി (60) എന്നിവർക്കാണ് പരിക്കേറ്റത്.

ഇവർ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ചികിത്സതേടി.