പത്തനംതിട്ട:ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നാലുമാസം റിമാൻഡിലായിരുന്ന യുവാവ് പുറത്തിറങ്ങി വീണ്ടും പീഡനക്കേസിൽ പിടിയിലായി.പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി വീണ്ടും ഇതേ കുറ്റത്തിനാണ് പിടിയിലായിരിക്കുന്നത്. കായംകുളം കാർത്തികപ്പള്ളി പെരിങ്ങാല കരിമുട്ടം കോട്ടൂർ പടിഞ്ഞാറ്റേതിൽ കണ്ണൻ എന്നുവിളിക്കുന്ന ലാലു കൃഷ്ണൻ(23) ആണ് പീഡനക്കുറ്റത്തിന് പന്തളം പൊലീസിന്റെ പിടിയിലായത്.

പതിനേഴുകാരിയെ ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുകയും തുടർന്ന കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന പഴയ അതേ കുറ്റം ചെയ്തതിനാണ് ഇയാൾ വീണ്ടും അറസ്റ്റിലായത്. ഒക്ടോബർ 11ന് രാവിലെ പെൺകുട്ടിയെ വീട്ടിൽനിന്ന് കാണാതായെന്ന് കുട്ടിയുടെ അമ്മ പന്തളം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ പെൺകുട്ടിയുടെ മൊബൈൽ ഫോൺ ലൊക്കേറ്റ് ചെയ്ത് യുവാവിന്റെ വീട്ടിൽനിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു.

പന്തളം എസ് എച്ച് ഒ എസ് ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ് ഐമാരായ സുരേന്ദ്രൻ പിള്ള, നജീബ്, സീനിയർ സി പി ഒമാരായ നാദിർഷാ, ശരത്, സി പി ഒമാരായ കൃഷ്ണദാസ്, എസ്.അൻവർഷാ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.