മലപ്പുറം: മലപ്പുറത്ത് 14കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ രോഗത്തെ നേരിടാന്‍ സംസ്ഥാനം സര്‍വ്വ സന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്. രോഗിയുടെ റൂട്ട്മാപ്പ് പുറത്തുവന്നതോടെ വെല്ലുവിളികള്‍ വലുതാണെന്ന് ആരോഗ്യവകുപ്പിന് ബോധ്യമായിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ നിപ പ്രോട്ടോകോള്‍ പ്രകാരമുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. രോഗനിയന്ത്രണത്തിനായി സര്‍ക്കാര്‍ ഉത്തരവുപ്രകാരമുള്ള എസ്.ഒ.പി അനുസരിച്ചുള്ള 25 കമ്മിറ്റികള്‍ ജില്ലയില്‍ അടിയന്തരമായി രൂപവത്കരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. നിപ ചികിത്സക്ക് ആവശ്യമായ മോണോക്ലോണല്‍ ആന്റി ബോഡി പുണെ വൈറോളജി ലാബില്‍നിന്ന് അയച്ചിട്ടുണ്ട്. ഇത് ഞായറാഴ്ച രാവിലെ എത്തും.

മറ്റു മരുന്നുകള്‍, മാസ്‌ക്, പി.പി.ഇ കിറ്റ്, പരിശോധന കിറ്റുകള്‍ തുടങ്ങിയവ എത്തിക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വിസസ് കോര്‍പറേഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ 30 ഐസൊലേഷന്‍ റൂമുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ആറു കിടക്കകളുള്ള ഐ.സി.യുവും സജ്ജീകരിച്ചിട്ടുണ്ട്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരീക്ഷണ നടപടികള്‍ കര്‍ശനമാക്കും.

ജൂലൈ 10ന് പനി ബാധിച്ച 14കാരന്‍ 12ന് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. 13ന് പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലും കാണിച്ചു. 15ന് ഇതേ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍വെച്ച് ശേഖരിച്ച സാമ്പ്ള്‍ പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ചികിത്സയിലുള്ള 14കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 13കാരനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചിനാണ് ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. വിദഗ്ധ പരിശോധനക്കായി സാമ്പ്ള്‍ ശേഖരിക്കും. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലെ വൈറോളജി ലാബിലേക്ക് അയക്കും. നിലവില്‍ കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിച്ചിട്ടുണ്ട്. ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

14കാരന് നിപ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലുള്ളത് ചികിത്സിച്ച ഡോക്ടര്‍മാര്‍, ആശുപത്രി ജീവനക്കാര്‍, കുട്ടിയുടെ ബന്ധുകള്‍ തുടങ്ങിയവര്‍. കുട്ടിയെ ആദ്യം ചികിത്സിച്ച ക്ലിനിക്കിലെ ഡോക്ടര്‍, പാണ്ടിക്കാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍, പത്തോളം ജീവനക്കാര്‍ തുടങ്ങിയവരാണ് നിരീക്ഷണത്തിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍. 214ഓളം പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.

60ഓളം പേരെ ഹൈ റിസ്‌ക് വിഭാഗത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത് മുതല്‍ രോഗിയുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട മുഴുവന്‍ ആളുകളുടെയും പട്ടിക ആരോഗ്യപ്രവര്‍ത്തകര്‍ തയാറാക്കിവരുന്നുണ്ട്. ചികിത്സ തേടിയ ആശുപത്രികളിലെത്തിയവര്‍, സ്‌കൂള്‍, ട്യൂഷന്‍ സെന്റര്‍ എന്നിവിടങ്ങളിലെ അധ്യാപക-വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ പട്ടികയാണ് തയാറാക്കുന്നത്. 50ഓളം ആരോഗ്യപ്രവര്‍ത്തകര്‍ പാണ്ടിക്കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു.

മാസ്‌ക് ധരിക്കണം

നിപ രോഗബാധയുടെ പശ്ചാത്തലത്തില്‍ പൊതുജനങ്ങള്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗം സ്ഥിരീകരിച്ച പാണ്ടിക്കാടിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. ഭയപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.

മലപ്പുറത്ത് ആരോഗ്യവകുപ്പ് കണ്‍ട്രോള്‍ സെല്‍ തുറന്നു. മലപ്പുറം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ സെല്ലാണ് തുറന്നത്. 0483-2732010 ആണ് കണ്‍ട്രോള്‍ റൂം നമ്പര്‍.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും ഓണ്‍ലൈനിലുമായി ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മന്ത്രി വി. അബ്ദുറഹിമാന്‍, എം.എല്‍.എമാരായ പി. ഉബൈദുല്ല, എ.പി. അനില്‍കുമാര്‍, അഡ്വ. യു.എ. ലത്തീഫ്, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ല കലക്ടര്‍ വി.ആര്‍. വിനോദ്, ആരോഗ്യവകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍, മറ്റ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിപുല സംവിധാനമൊരുക്കിയിട്ടുണ്ട്. നിപ സ്ഥിരീകരിച്ച 14കാരനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍നിന്ന് ശനിയാഴ്ച വൈകീട്ടോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയെ സെര്‍വ് അക്യൂട്ട് റെസ്പിറേറ്ററി ഇന്‍ഫെക്ഷന്‍ (എസ്.എ.ആര്‍.ഐ) ഐ.സി.യുവിലേക്ക് മാറ്റി. ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.

ഐ.സി.യുവിലെ 10 കിടക്കകള്‍ ഐസൊലേഷനായി മാറ്റി. പേവാര്‍ഡിലെ ഒന്നാംനില പൂര്‍ണമായി ഐസൊലേഷന്‍ വാര്‍ഡാക്കിയിട്ടുണ്ട്. രോഗീപരിചരണത്തിന് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്ന പ്രത്യേക ടീമിനെയും നിയോഗിച്ചു. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യപ്രവര്‍ത്തകള്‍, ശുചീകരണ തൊഴിലാളികള്‍ എന്നിവരുള്‍പ്പെടുന്ന ഓരോ ടീമും ആറുമണിക്കൂര്‍ ഇടവിട്ട് പ്രവര്‍ത്തിക്കും. നോഡല്‍ ഓഫിസറായി മെഡിസിന്‍ വിഭാഗം മേധാവി ഡോ. പി. ജയേഷ് കുമാറിനെ നിയോഗിച്ചു. പ്രിന്‍സിപ്പല്‍ ഡോ. കെ.ജി. സജീത്ത് കുമാര്‍ മേല്‍നോട്ടം വഹിക്കും. സുപ്രണ്ട് എം.പി. ശ്രീജയനും വകുപ്പു മേധാവികളും ഏകോപിപ്പിക്കും. സ്ഥിതി വിശകലനം ചെയ്യുന്നതിനായി ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ അധ്യക്ഷതയില്‍ അടിയന്തര യോഗം ചേര്‍ന്നു.