ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഭരണം മുന്നോട്ടു കൊണ്ടുപോകുന്നതിൽ മലയാളി ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള പങ്ക് നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്. റോഷൻ ജേക്കബിനെ പോലുള്ള ഉദ്യോഗസ്ഥർ കോവിഡ് കാലത്ത് അടക്കം നിർണായക ഇടപെടൽ നടത്തിയവരാണ്. ഇപ്പോഴിതാ ടീം യോഗിയിലേക്ക് ഒരു മലയാളി കൂടി എത്തുന്നു.

തൃപ്പൂണിത്തുറ സ്വദേശിയും സുപ്രീം കോടതി അഭിഭാഷകനുമായ കെ. പരമേശ്വറിനെ ഉത്തർപ്രദേശ് സർക്കാരിന്റെ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ സർക്കാർ ആയി നിയമിച്ചു. സുപ്രീം കോടതിയിലെ ഉത്തർപ്രദേശ് സർക്കാരിന്റെ കേസുകളിൽ ഹാജരാകാനാണ് പരമേശ്വറിന്റെ നിയമനം. സുപ്രീംകോടതിയെ അഭിഭാഷക പരിചയം കണക്കിലെടുത്താണ് ഈ മലയാളിയെ യുപി സർക്കാർ അഭിഭാഷകനാക്കുന്നത്.

ഗോദവർമ്മൻ തിരുമുൽപാട് കേസ് പരിഗണിക്കുന്ന സുപ്രീം കോടതിയുടെ വനം പരിസ്ഥിതി ബെഞ്ചിലെ അമിക്കസ് ക്യുറിയാണ് കെ. പരമേശ്വർ. പരിസ്ഥിതി, ജുഡീഷ്യൽ നിയമനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാനമായ പല കേസുകളിലും ഹാജരായിട്ടുണ്ട്.

ഹൈദരാബാദിലെ നാഷണൽ ലോ യൂണിവേർസിറ്റിയിൽ നിന്ന് നിയമത്തിൽ ബിരുദം നേടിയ പരമേശ്വരന്റെ സ്‌കൂൾ വിദ്യാഭ്യാസം കൊച്ചി കൊച്ചി നേവൽ പബ്ലിക് സ്‌കൂളിലായിരുന്നു. സുപ്രീം കോടതി ജഡ്ജി പി.എസ് നരസിംഹ സീനിയർ അഭിഭാഷകനായിരുന്നപ്പോൾ അദ്ദേഹത്തിന്റെ ജൂനിയറായിരുന്നു. ജസ്റ്റിസ് രവീന്ദ്ര ഭട്ട് ഡൽഹി ഹൈക്കോടതി ജഡ്ജി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ ലോ ക്ലർക്കായും പ്രവർത്തിച്ചിട്ടുണ്ട്.

നേരത്തെ റോഷൻ ജേക്കബായിരുന്നു യുപിയിൽ നിന്നും വാർത്തകളിൽ നിറഞ്ഞ മലയാളി. ലഖ്നൗ ഡിവിഷണൽ കമ്മീഷണറായിരുന്ന വേളയിൽ റോഷൻ ജേക്കബ് ഏറെ ശോഭിച്ചിരുന്നു. കോവിഡ് വ്യാപന സമയത്തെ റോഷന്റെ പ്രവർത്തനങ്ങൾ നിരവധി പേർ അഭിനന്ദിച്ചിരുന്നു. ലക്നൗവിൽ കനത്ത മഴയെത്തുടർന്ന് വെള്ളപ്പൊക്കമുണ്ടായപ്പോൾ അവിടെ സന്ദർശിക്കാനെത്തിയ റോഷന്റെ വീഡിയോയും വൈറലായിരുന്നു. വെള്ളക്കെട്ടിലിറങ്ങി നടക്കുന്ന വീഡിയോയാണ് വൈറലായത്.

ഇത് കൂടാതെ ഉത്തർ പ്രദേശിലെ ലഖിംപുർ ഖേരിയിലുണ്ടായ വാഹനപകടത്തിൽ എട്ടു പേർ മരിച്ച അപകട വേളിലും റോഷൻ ശ്രദ്ധാകേന്ദ്രമായി. പരിക്കേറ്റവരുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനായി ആശുപത്രിയിൽ എത്തിയതായിരുന്നു റോഷൻ ജേക്കബ്. പരിക്കേറ്റ ഒരു കുട്ടിയുടെ അമ്മയെ ആശ്വസിപ്പിക്കുന്നതിനിടയിൽ റോഷൻ ജേക്കബിന് സങ്കടം നിയന്ത്രിക്കാനായില്ല. അവരുടെ കണ്ണുകൾ നിറയുകയായിരുന്നു. സാരിത്തലപ്പ് കൊണ്ട് അവർ കണ്ണീര് തുടക്കുന്നതും വീഡിയോയും പുറത്തുവന്നിരുന്നു.