തിരുവനന്തപുരം:  സിപിഎമ്മിനെ പ്രതികൂട്ടിലാക്കുന്ന മറ്റൊരു കത്ത് പുറത്തുവന്നു. സഹകരണ മേഖലയിലെ നിയമനങ്ങളിലും സിപിഎം ഇടപെടൽ വ്യക്തമാക്കുന്ന കത്താണ് ന്യൂസ് 18 പുറത്ത് വിട്ടത്. സി പി എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റേതാണ് കത്ത്. ഇതോടെ സർക്കാരും സിപിഎമ്മും കൂടുതൽ വെട്ടിലായി. കൂടുതൽ ശുപാർശ കത്ത് പുറത്തു വരുമെന്ന് നേരത്തെ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞിരുന്നു. അതിനിടെ സിപിഎമ്മിലെ വിഭാഗീയതയാണ് ഈ കത്ത് പുറത്തു വരാൻ കാരണമെന്നും സൂചനയുണ്ട്.

ജില്ലാ മർക്കന്റെയിൽ സഹകരണ സംഘത്തിലേക്ക് മൂന്നുപേരെ നിയമിക്കാനാണ് ആനാവൂർ കത്ത് നൽകിയത്. ജൂനിയർ ക്ലർക്ക് വിഭാഗത്തിൽ രണ്ടും ഡ്രൈവറായി മറ്റൊരാളെയും നിയമിക്കാനാണ് കത്തിൽ ആനാവൂരിന്റെ നിർദ്ദേശം. അറ്റൻഡർ വിഭാഗത്തിൽ ഉടൻ നിയമനം വേണ്ടെന്നും കത്തിൽ ആനാവൂർ നാഗപ്പൻ നിർദ്ദേശിക്കുന്നു. ജില്ല സെക്രട്ടറിയുടെ ലെറ്റർ പാഡിൽ തന്നെയാണ് നിയമന ശുപാർശ നൽകിയിരിക്കുന്നത്. ഇതും സിപിഎമ്മിനെ വെട്ടിലാക്കുന്നതാണ്. ജില്ലാ സെക്രട്ടറിയാണ് നിയമനങ്ങൾ നടത്തുന്നതെന്ന വാദം ഇതോടെ ശക്തമാകും. സിപിഎം ജില്ലാ സെക്രട്ടറിയായ ആനാവുർ നാഗപ്പൻ മാറേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട് സിപിഎമ്മിലെ വിഭാഗീയതയാണ് കത്ത് പുറത്തു വന്നതിന് കാരണമെന്നും വിലയിരുത്തലുണ്ട്.

തിരുവനന്തപുരം കോർപ്പറേഷനിലെ രണ്ട് കത്തുകളാണ് നേരത്തെ പുറത്തു വന്നത്. രണ്ടും സിപിഎം ജില്ലാ സെക്രട്ടറിക്ക് അയച്ചതായിരുന്നു അത് കണ്ടിട്ടു പോലുമില്ലെന്നായിരുന്നു ആനാവൂർ നാഗപ്പൻ പറഞ്ഞിരുന്നത്. ഇതിനിടെയാണ് പുതിയ കത്തും ചർച്ചയാകുന്നത്. ജില്ലാ മർക്കന്റെയിൽ ബാങ്കിൽ കത്തിൽ പറയുന്നവർക്ക് ജോലി നൽകിയിട്ടുണ്ടോ എന്നതാണ് നിർണ്ണായകം. പുറത്തു വന്ന കത്തിൽ ഓഫീസ് ഫയൽ നമ്പർ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്. മഞ്ജു വി എസ്, കിരൺ ജെ എസ്, ഷിബിൻ രാജ് എന്നിവർക്കാണ് നിയമന ശുപാർശ. ജില്ലാ കമ്മറ്റിയുടെ ലെറ്റർ പാഡിലാണ് കത്ത്.

അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം. പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദ കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം.

അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. കൂടാതെ കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കും. ഇതിനിടെയാണ് പുതിയ കത്തും പുറത്തു വന്നത്.

അതേസമയം നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു ആനാവൂർ നാഗപ്പന് മേയർ എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ ഒറിജിനൽ നശിപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. നഗരസഭ കാര്യാലയത്തിൽ ബിജെപി യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധങ്ങൾ തുടരും. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. മേയറുടെ രാജ്യാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും.

അതേ സമയം ഈ മാസം 19ന് നഗരസഭ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.