കൊച്ചി: കുർബാന വിവാദവുമായി ബന്ധപ്പെട്ട് ക്രിസ്മസ് തലേന്നും തൊട്ടുമുമ്പുള്ള ദിവസവും എറണാകുളം സെയ്ന്റ് മേരീസ് ബസിലിക്കയിലുണ്ടായ അനിഷ്ട സംഭവങ്ങൾ സഭയ്ക്ക് മൊത്തം നാണക്കേടായപ്പോൾ കർശന നടപടികളിലേക്ക് കടക്കാൻ സിറോ മലബാർ സഭ. എറണാകുളം-അങ്കമാലി അതിരൂപതയുടെ കത്തീഡ്രൽ ദേവാലയമായ ബസിലിക്കയിലുണ്ടായ സംഭവവികാസങ്ങൾ അതീവ ഗൗരവമായാണ് സഭാ നേതൃത്വം കാണുന്നത്.

ദേവാലയത്തിന്റെ വിശുദ്ധിയുടെയും കൂദാശാ പാവനതയുടെയും അച്ചടക്കത്തിന്റെയും സകല അതിർവരമ്പുകളും ലംഘിച്ച സംഭവങ്ങളാണ് ദേവാലയത്തിനകത്ത് 23, 24 തീയതികളിൽ നടന്നതെന്ന് സഭാ നേതൃത്വം വിലയിരുത്തുന്നു. കുർബാനയെ ഒരു സമരമാർഗമായി ഉപയോഗിച്ച രീതി അച്ചടക്കലംഘനമാണ്. കുർബാനയെ അവഹേളിക്കുകയും ദേവാലയത്തിന്റെ പവിത്രത കളങ്കപ്പെടുത്തുകയും ചെയ്ത എല്ലാവർക്കുമെതിരേ സഭാപരമായ കർശന നടപടി സ്വീകരിക്കുമെന്ന് സഭാ നേതൃത്വം വ്യക്തമാക്കി.

സിറോ മലബാർ സഭയുടെ തലവൻ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എന്നിവർ ദുഃഖവും വേദനയും രേഖപ്പെടുത്തുകയും അനിഷ്ട സംഭവങ്ങളെ അപലപിക്കുകയും ചെയ്തു. ഏകീകൃത കുർബാന അർപ്പണ രീതിക്കെതിരായും അതിനോടുള്ള പ്രതിഷേധമായും നടത്തിയ സംഭവങ്ങളിൽ സഭ അതീവ ദുഃഖത്തിലാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി. സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വൈദികരും അല്മായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും നേതൃത്വം ആവശ്യപ്പെട്ടു.

സിനഡിന്റെ തീരുമാനപ്രകാരമുള്ള ഏകീകൃത കുർബാനയ്ക്കെതിരെ ഏതാനും വൈദികരും അൽമായരും ചേർന്ന് നടത്തിയ പ്രതിഷേധം നീതികരിക്കാനാവാത്തതാണ്. സംഭവങ്ങളിൽ സിറോ മലബാർ സഭ ഒന്നാകെ അതീവദുഃഖത്തിലാണ്. പ്രതിഷേധങ്ങളിൽനിന്ന് നേതൃത്വം കൊടുക്കുന്ന വൈദികരും അൽമായരും പിന്മാറണമെന്നും സഭാപരമായ അച്ചടക്കം പാലിക്കണമെന്നും അവർ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.

വെള്ളിയാഴ് ചമുതൽ വിമതവൈദികരുടെ നേതൃത്വത്തിൽ സെന്റ് മേരീസ് ബസിലിക്കയിൽ അഖണ്ഡ കുർബാന നടത്തിയിരുന്നു. ഇത് 16 മണിക്കൂർ പിന്നിട്ടതോടെ ശനിയാഴ്ച രാവിലെ ഒൻപതേ മുക്കാലോടെ സിന്ഡ് പക്ഷ വിശ്വാസികൾ അൽത്താരയിലേക്ക് തള്ളിക്കയറുകയായിരുന്നു. ഇതിന് പിന്നാലെ ബസിലിക്കയിൽ കയ്യാങ്കളിയും സംഘർഷവുമുണ്ടായി. പൊലീസ് ബലം പ്രയോഗിച്ച് നീക്കി ഇരുവിഭാഗത്തേയും ചർച്ചയ്ക്ക് വിളിക്കുകയായിരുന്നു.

സംഘർഷത്തിൽ ബലിപീഠം തള്ളിമാറ്റുകയും വൈദികരെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. സംഘർഷത്തിൽ 11 വൈദികർക്ക് പരിക്കേറ്റതായി അതിരൂപതാ ഭാരവാഹികൾ അറിയിച്ചിരുന്നു.