തിരുവനന്തപുരം: ആ മദര്‍ഷിപ്പിനെ ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ വിഴിഞ്ഞം തുറമുഖത്തിലേക്ക് എത്തിച്ചതും മലയാളി. വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ട ആദ്യ മദര്‍ഷിപ് സാന്‍ ഫെര്‍ണാണ്ടോയില്‍ എല്ലാം നിയന്ത്രിച്ചത് മലയാളിയാണ്. ഈ കപ്പലിലെ സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജര്‍ മലയാളിയാണ്, തിരുവനന്തപുരം സ്വദേശി ക്യാപ്റ്റന്‍ ജി.എന്‍.ഹരി. വിഴിഞ്ഞം തുറമുഖം സൂപ്പറാണെന്നാണ് ഹരി പറയുന്നത്. ഹരിയുടെ വാക്കുകള്‍ വിഴിഞ്ഞത്തിന് അതിവേഗ വളര്‍ച്ച നല്‍കും.

കപ്പലിനെ ഔട്ടര്‍ ഏരിയയില്‍നിന്ന് കപ്പല്‍ ചാലിലൂടെ തുറമുഖത്തിലേക്ക് എത്തിച്ചത് ഹരിയുടെ നേതൃത്വത്തിലാണ്. ഞായറാഴ്ചയാണ് വിഴിഞ്ഞത്തേക്ക് പോകണമെന്ന അറിയിപ്പ് കിട്ടിയത്. ഒരു കപ്പലും ഇതുവരെ കയറാത്ത തുറമുഖത്തേക്കാണ് പോകുന്നത്. വേഗത്തില്‍ തീരുമാനമെടുക്കേണ്ടിവന്നു. തുറമുഖത്തെയും കപ്പല്‍ ചാലിനെയും കാലാവസ്ഥയെയും കുറിച്ചുള്ള വിവരങ്ങളെല്ലാം വേഗത്തില്‍ ശേഖരിച്ചു. പിന്നെ അതിവേഗം വിഴിഞ്ഞത്തേക്ക്. ഇന്ത്യയിലെ ഒരു തുറമുഖത്ത് ആദ്യമായി മദര്‍ഷിപ്പ് കൂറ്റന്‍ കണ്ടൈനറുകളുമായി തീരമണഞ്ഞു. എല്ലാത്തിനും നേതൃത്വം നല്‍കി മലയാളികളും.

കൃത്യമായ തീരുമാനം എടുക്കേണ്ടി വന്നു. തീരുമാനങ്ങളെല്ലാം പിഴവില്ലാതെ നടപ്പിലാക്കാനായി. മഴയും കാറ്റുമില്ലാത്ത അന്തരീക്ഷം അനുകൂലമായി-ജി.എന്‍.ഹരി പറയുന്നു. തിരുവനന്തപുരത്ത് തിരുമലയ്ക്ക് അടുത്തുള്ള തൃക്കണ്ണാപുരം സ്വദേശിയാണ് ഹരി. 6700ല്‍ അധികം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. ഇതില്‍ 1200 കണ്ടെയ്‌നര്‍ വിഴിഞ്ഞത്ത് ഇറക്കിയശേഷം വെള്ളിയാഴ്ച കപ്പല്‍ തിരികെ പോകും. സിംഗപ്പുര്‍ കമ്പനിയാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നത്.

വാട്ടര്‍ സല്യൂട്ട് നല്‍കിയാണു കപ്പലിനെ സ്വീകരിച്ചത്. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍നിന്നു പുറപ്പെട്ടു. സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് എത്തിയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്ത് വന്നത്. 1992ല്‍ കപ്പലിന്റെ സെക്കന്റ് ഓഫീസറാകാനുള്ള പരീക്ഷകള്‍ എഴുതുന്നതിനിടെ വിഴിഞ്ഞത്ത് കപ്പല്‍ അടുക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരു 20കാരനായിരുന്നു ക്യാപ്റ്റന്‍ ജിഎന്‍ ഹരി. 32 വര്‍ഷങ്ങള്‍ക്കിപ്പുറം വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമ്പോള്‍ കരയില്‍ നിന്ന് കടിഞ്ഞാണ്‍ നിയന്ത്രിക്കുന്നത് ഹരി ഗോപാലാന്‍ നായരെന്ന ഈ ക്യാപ്റ്റനാണ്.

ബര്‍ണാഡ് ഷൂള്‍ട്ടെ ഷിപ്പ് മാനേജ്‌മെന്റ് എന്ന ജര്‍മന്‍ കമ്പനിക്കാണ്, വിഴിഞ്ഞത്തെത്തുന്ന സാന്‍ ഫെര്‍ണാണ്ടോ കപ്പലിന്റെ കരയില്‍ നിന്നുള്ള നിയന്ത്രണം. കപ്പലിന്റെ സുരക്ഷ, ക്രൂവിന്റെ സുരക്ഷിതത്വം, പാരിസ്ഥിതിക സംരക്ഷണം, ഇതെല്ലാം കരയില്‍ നിന്ന് ഉറപ്പാക്കേണ്ട ബാധ്യത ഈ കമ്പനിക്കാണ്. ബര്‍ണാഡ് ഷൂള്‍ട്ടെ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിക്ക് ആകെ 477 കപ്പലുകളുടെ നിയന്ത്രണമുണ്ട്. ഇതില്‍ സാന്‍ ഫെര്‍ണാണ്ടോയുടെ ചുമതലയാണ് ക്യാപ്റ്റന്‍ ഹരിക്ക്. എസ്ആര്‍ ഷിപ്പിംഗ് ലിമിറ്റഡില്‍ കേഡറ്റായിരുന്നു തുടക്കം.

നിലവില്‍ സാന്‍ ഫെര്‍ണാണ്ടോ ഉള്‍പ്പടെ 22 കപ്പലുകളുടെ ചുമതലയാണ് ക്യാപ്റ്റന്‍ ഹരിക്കുള്ളത്. ക്യാപ്റ്റന്‍ ഹരിയുടെ വിരല്‍ തുമ്പിലുണ്ട് ഈ കപ്പലുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം. ഉക്രെയ്ന്‍ക്കാരനായ ക്യാപ്റ്റന് കീഴിലെ 22 അംഗ ക്രൂവില്‍ ഒരു പാലക്കാടുകാരനുമുണ്ട്. ബംഗാള്‍ സ്വദേശിനിയായ 33 കാരിയാണ് സാന്‍ ഫെര്‍ണാണ്ടോയുടെ സെക്കന്റ് ഓഫീസര്‍.