കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ ക്രിസ്മസ് വിരുന്ന് ക്ഷണിക്കപ്പെട്ടവർ ആസ്വദിക്കട്ടെയെന്നു ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിരുന്നിന് ക്ഷണിക്കാത്തതിൽ പ്രതികരിക്കാനില്ല. മാറ്റങ്ങളെ എതിർക്കേണ്ടതില്ല. അടുത്ത വർഷം കൂടുതൽ നല്ല രീതിയിൽ ക്രിസ്മസ് ആഘോഷിക്കാൻ കഴിയട്ടെ. എല്ലാ മലയാളികൾക്കും ക്രിസ്മസ്പുതുവത്സര ആശംസകൾ നേരുന്നതായും ഗവർണർ പറഞ്ഞു. ചൊവ്വാഴ്ചത്തെ ക്രിസ്മസ് വിരുന്നിലേക്കു ഗവർണറെ മുഖ്യമന്ത്രി ക്ഷണിക്കാതിരുന്ന സാഹചര്യത്തിലാണു പ്രതികരണം.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തുനിന്നു ഗവർണറെ പുറത്താക്കുന്ന ബിൽ തന്റെ മുൻപിൽ എത്തിയിട്ടില്ല. നിയമാനുസൃതമായ ഏതു ബില്ലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെടുന്നതിനാൽ സംസ്ഥാന സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമ്മിക്കാൻ കഴിയില്ല. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ പെട്ടതിനാൽ സർക്കാരിന് ഏകപക്ഷീയമായി നിയമം നിർമ്മിക്കാൻ ആവില്ലെ. നിയമാനുസൃതമായ ഏതു ബിൽ ആണെങ്കിലും ഒപ്പിടും. അല്ലെങ്കിൽ ഒപ്പിടാനാകില്ലെന്നും ഗവർണർ വ്യക്തമാക്കി.

ബഫർ സോൺ വിഷയത്തിൽ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്നും ഗവർണർ പറഞ്ഞു. കർഷകർ പരാതി നൽകിയാൽ ബന്ധപ്പെട്ടവർക്കു കൈമാറും. നയപരമായ കാര്യങ്ങൾ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിന്റെ കാര്യമാണ്. ഇത്തരം കാര്യങ്ങളിൽ ഇടപെടേണ്ടത് സർക്കാർ ആണെന്നും ഗവർണർ കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രിയുടെ ക്രിസ്തുമസ് വിരുന്ന് മസ്‌കറ്റ് ഹോട്ടലിൽ ഇന്ന് നടക്കും. പരിപാടിയിൽ മതമേലധ്യക്ഷന്മാർക്ക് ക്ഷണമുണ്ട്. ഗവർണറുടെ വിരുന്നിൽ പങ്കെടുക്കാതിരുന്ന പ്രതിപക്ഷം മുഖ്യമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കും. ഗവർണറും സർക്കാരും തമ്മിൽ പരസ്യ പോര് നടക്കവേയാണ് വിരുന്ന് നടക്കുന്നത്. രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിച്ച ക്രിസ്തുമസ് വിരുന്നിലേക്ക് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ക്ഷണമുണ്ടായിരുന്നു. എന്നാൽ ആരും തന്നെ പങ്കെടുത്തിരുന്നില്ല. വിരുന്നിലേക്ക് ക്ഷണമുണ്ടായിരുന്നിട്ടും പ്രതിപക്ഷ നേതാവും ക്ഷണം നിരസിച്ചിരുന്നു.