കണ്ണൂർ: മുഖ്യമന്ത്രിയുടെ പൈവ്രറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാവർഗീസിന് കണ്ണൂർ സർവകലാശാല അസോ. പ്രൊഫസറായി അപേക്ഷിക്കാൻ പോലും യോഗ്യതയില്ലെന്ന ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയ്ക്കും സർക്കാരിനും സി.പി. എമ്മിനും കനത്ത തിരിച്ചടിയായി. തന്റെ ഓഫീസിലെ അതീവവിശ്വസ്തന്റെ സഹധർമിണിക്ക് ഹൈക്കോടതിയിൽ നിന്നുമേറ്റ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയനെയും സി. പി. എമ്മിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. രേഖകൾ പരിശോധിച്ചതിനു ശേഷം പ്രിയാവർഗീസിന് അസോ. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള മതിയായ അദ്ധ്യാപന പരിചയമില്ലെന്നാണ് ജസ്റ്റിസ് ദേവൻരാമചന്ദ്രൻ വിധിപറഞ്ഞത്.

യുജിസി ചട്ടം പാലിച്ചായിരിക്കണമായിരിക്കണം നിയമനങ്ങൾ നടത്തേണ്ടതെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. യുജിസി ചട്ടം ലംഘിച്ചാണ് പ്രിയവർഗീസിനെ റാങ്ക് പട്ടികയിൽ ഒന്നാമതാക്കിയെന്നു പട്ടികയിൽ നിന്നും പ്രിയാവർഗീസിനെ നീക്കണമെന്നുമാണ് രണ്ടാം റാങ്കുകാരനായ ചങ്ങനാശേരി എസ്.ബി കോളേജിലെ മലയാളവിഭാഗം മേധാവി പ്രൊഫ. ജോസഫ് സ്‌കറിയയുടെ ആവശ്യം. അസോ. പ്രൊഫസർ നിയമനത്തിന് എട്ടുവർഷത്തെ അദ്ധ്യാപനപരിചയം വേണമെന്നാണ് യുജിസി നിഷ്‌കർഷിച്ചിട്ടുള്ളത്. പ്രിയാവർഗീസിന് അഞ്ചുവർഷവും അഞ്ചുദിവസവും മാത്രമാണ് അദ്ധ്യാപന പരിചയമെന്ന ഹരജിക്കാരന്റെ വാദം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

യുജിസിചട്ടപ്രകാരം മാത്രമേ പ്രിയവർഗീസിന്റെ നിയമനവുമായി മുൻപോട്ടു പോകാൻ കഴിയുവെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നാഷനൽ സർവീസ് സ്‌കീമിന്റെ ഭാഗമായി കുഴിവെട്ടിയതൊന്നും അസോ. പ്രൊഫസർ നിയമനത്തിനുള്ള അദ്ധ്യാപന പരിചയവുമായി കണക്കാക്കാനാവില്ലെന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരുന്നു. പ്രിയവർഗീസിന് അധികയോഗ്യതയുണ്ടെന്ന് നേരത്തെ വാദിച്ചുകൊണ്ടിരുന്ന സി.പി. എം മന്ത്രിമാർക്കും കണ്ണൂർ സർവകലാശാല വിസിയും ഹൈക്കോടതി വിധി കനത്ത തിരിച്ചടിയായിരിക്കുകയാണ്. തന്റെ ഓഫീസിൽ സ്റ്റാഫയതുകൊണ്ടു അവരുടെ ബന്ധുക്കൾക്ക് ഇത്തരം തസ്തികകളിൽ അപേക്ഷിക്കാൻ പാടില്ലെന്നു പറയുന്നത് ശരിയാണോയെന്നായിരുന്നു ഇക്കാര്യത്തെ കുറിച്ചുവാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പ്രതികരിച്ചത്. തുടക്കംമുതൽ ഒടുക്കം വരെ പിൻവാതിൽ നിയമനം നടത്താൻ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് കണ്ണൂർ സർവകലാശാല വിസിയും സംഘവും പ്രവർത്തിച്ചതെന്ന വിലയിരുത്തലും ഹൈക്കോടതി നടത്തിയിട്ടുണ്ട്.

അസോ. പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യത പോലുമില്ലാത്ത പ്രിയാവർഗീസിനെ സ്‌ക്രൂൂട്ടിനി കമ്മിറ്റി രൂപീകരിച്ചാണ് കണ്ണൂർ സർവകലാശാല ഓൺ ലൈൻ ഇന്റർവ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത്. പാർട്ടി നേതാവിന്റെ ഭാര്യയായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. ഇടതു ഭരണക്കാലത്ത് രണ്ടു വിസിമാരെ ഹൈക്കോടതി തന്നെ പുറത്താക്കിയത് ഗവർണർ പറയുന്ന കാര്യങ്ങൾ നിയമപരമായി സാധൂകരിക്കുന്നതെന്നാണ് സേവ് യൂനിവേഴ്സിറ്റി ഫോറം ഭാരവാഹികൾ പറയുന്നത്.

ഇതിനു ശേഷമുണ്ടായ മൂന്നാമത്തെ പ്രഹരമാണ് സർക്കാരിന് ഹൈക്കോടതിയിൽ നിന്നും ലഭിക്കുന്നത്. ഒരു വൈസ് ചാൻസലർ വിരമിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കവെ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കിയതു കോടതി റദ്ദുചെയ്തത് കണ്ണൂർ സർവകലാശാലയ്ക്കു അക്ഷരാർത്ഥത്തിൽ തിരിച്ചടിയായിരിക്കുകയാണെന്നും സേവ് യൂനിവേഴ്സിറ്റി ഭാരവാഹികൾ പറയുന്നത്. കണ്ണൂർ സർവകലാശാല വി സി നിയമനവുമായി മുൻപോട്ടു പോകുന്നതിന് മുൻപ് നിയമോപദേശം തേടേണ്ടതായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അതു ചെയ്യാതെ തിടുക്കപ്പെട്ടാണ് പ്രിയാവർഗീസിനെ നിയമിക്കാൻ വി സിയും സ്‌ക്രീനിങ് കമ്മിറ്റിയും തയ്യാറായതെന്നും ഹൈക്കോടതി നിരീക്ഷിക്കുന്നുണ്ട്.

നാഷനൽ സർവീസ് സ്‌കീം പരിപാടിയിൽ കുഴിവെട്ടിയാൽ അദ്ധ്യാപന പരിചയമാകുമോയെന്ന ഹൈക്കോടതിയുടെ പരാമർശത്തിനെതിരെ പ്രിയാവർഗീസ് ഫെയ്സ് ബുക്ക് പേജിലൂടെ രംഗത്തു വന്നതിനെയും ഹൈക്കോടതി വിമർശിച്ചിട്ടുണ്ട്. നാഷനൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടിയാലും അഭിമാനംമാത്രമെന്നുളണള പോസ്റ്റാണ് വിവാദത്തിലായത്. രണ്ടുമണിക്കൂറിനു ശേഷം ഈ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതു വിവാദമായി മാറിയിരുന്നു. നാഷനൽ സർവീസ് സ്‌കീമിനു വേണ്ടി കുഴിവെട്ടിയത് അസോ. പ്രൊഫസർ നിയമനത്തിലുള്ള അദ്ധ്യാപന പരിചയവുമായി കണക്കാക്കാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞതിനു പിന്നാലെയാണ് മുഖ്യമന്ത്രി പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാഗേഷിന്റെ ഭാര്യയായ പ്രിയാവർഗീസ് ഇത്തരമൊരു പോസ്റ്റിട്ടത്.