തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കേസിലെ മുന്‍ അന്വേഷണം ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്തു കൊണ്ടാണ് കുറ്റപത്രം സിബിഐ തയ്യാറാക്കിയിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണനെ സിബി മാത്യൂസ് ചാരക്കേസില്‍ പ്രതിയാക്കിയത് തെളിവില്ലാതെയാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്ന പ്രധാന കാര്യം. ആര്‍.ബി. ശ്രീകുമാര്‍ നിര്‍ദേശിച്ചിട്ടാണ് നമ്പിനാരായണനെ പ്രതിയാക്കിയതെന്നും കുറ്റപത്രത്തിലുണ്ട്.

മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ ക്രൂരമായി മര്‍ദിച്ചു. മര്‍ദനമേറ്റ് നമ്പി നാരായണന്‍ മൃതപ്രായനായിരുന്നുവെന്ന് ഡോക്ടര്‍ മൊഴി നല്‍കിയിട്ടുണ്ട്. അന്ന് സി.ഐ ആയിരുന്ന എസ്. വിജയന്‍ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസെന്നാണ് അന്വേഷണത്തിലെ പ്രധാന കണ്ടെത്തല്‍.

മറിയം റഷീദക്കെതിരെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ തെളിവുകളില്ലാതെ കേസെടുപ്പിച്ചു. മറിയം റഷീദയെ അന്യായ തടങ്കലില്‍ വയ്ക്കുകയും ഐ.ബിയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു. ചാരക്കേസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയത് വിജയനാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ മൊഴി നല്‍കിയിട്ടുണ്ട്. മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്റെ പി?റ്റേന്നു മുതല്‍ വാര്‍ത്തകള്‍ വന്നു തുടങ്ങിയെന്നും കുറ്റപത്രത്തിലുണ്ട്.

എസ്.ഐ.ടി കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐ.ബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. പ്രതി ചേര്‍ക്കപ്പെട്ടവര്‍ക്ക് കസ്റ്റഡിയില്‍ ചികിത്സ നല്‍കിയ കാര്യം രേഖകളില്‍ ഇല്ല. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി.ഐ കെ.കെ. ജോഷ്വയായിരുന്നുവെന്നും കുറ്റപത്രത്തില്‍ പറയുന്നു.

മുന്‍ പൊലീസ് ഉദ്യോഗസ്ഥരും ഐ.ബി ഉദ്യോഗസ്ഥരും ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെയാണ് സി.ബി.ഐ കുറ്റപത്രം നല്‍കിയിരുന്നത്. മുന്‍ ഡി.ജി.പി സിബി മാത്യൂസ്, മുന്‍ ഡി.ജി.പി ആര്‍.ബി. ശ്രീകുമാര്‍, മുന്‍ എസ്.പി എസ്. വിജയന്‍, സി.ഐ കെ.കെ. ജോഷ്വാ, മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് പ്രതികള്‍. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞുവെക്കല്‍, മര്‍ദനം തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.