കണ്ണൂർ: ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും ചെറുക്കാൻ നാളെ തില്ലങ്കേരിയിൽ സിപിഎം പൊതുയോഗം സംഘടിപ്പിച്ചിരിക്കവേ വീണ്ടും വിവാദ ഫേസ്‌ബുക്ക് പോസ്റ്റുമായി ആകാശ് തില്ലങ്കേരിയുടെ കൂട്ടാള ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. കൊലപാതകത്തിന്റെ പാപക്കറ സിപിഎമ്മിന് മേൽകെട്ടി വെച്ച് വേട്ടയാടരുത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്. പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു.

ജിജോയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:

ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
......ഉത്തരവാദി പാർട്ടി അല്ല .....
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
-ഞങ്ങളുടെ കൊലപാതകത്തിന്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു -
'ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് '' 

നാളെ പി ജയരാജനെ അടക്കം ഇറക്കി ആകാശും കൂട്ടരും ഉയർത്തുന്ന വെല്ലുവിളി നേരിടാൻ സിപിഎം ശ്രമിക്കവേയാണ് ജിജോ തില്ലങ്കേരി ഫേസ്‌ബുക്ക് പോസ്റ്റുമായി രംഗതത്തുവന്നത്. പാർട്ടിക്കായി ജയിലിൽ പോയ തന്നെ കരിവാരിത്തേക്കുന്നു എന്ന പ്രതിരോധവുമായിട്ടാണ് ആകാശ് തില്ലങ്കേരിയുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരി ഇന്ന് രാവിലെ രംഗത്തെത്തിയത്. സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നത് തങ്ങളല്ല മാധ്യമങ്ങളാണെന്നും തള്ളിപ്പറഞ്ഞാലും പാർട്ടിക്കൊപ്പമെന്നുമാണ് ആകാശും സംഘവും പറയുന്നത്.

ഇതിന് പിന്നാലെയാണ്, ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്ന് ജിജോ തില്ലങ്കേരിയുടെ അടുത്ത ഫേസ്‌ബുക്ക് പോസ്റ്റും പ്രത്യക്ഷപ്പെടുന്നത്. രാഷട്രീയ മുതലെടുപ്പിനായി ആർഎസ്എസ് ശ്രമിക്കുന്നുണ്ട്, പാർട്ടിയെ തെറ്റിദ്ധരിക്കരുതെന്നും ആകാശിന്റെ കൂട്ടാളിയിട്ട പോസ്റ്റിൽ പറയുന്നു. 20 മിനിറ്റിന് ശേഷം ഫേസ്‌ബുക്കിൽ നിന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു.

തില്ലങ്കേരിയിലെ സിപിഎം രക്തസാക്ഷി ബിജൂട്ടിയുടെ ബന്ധുവും കെ കെ ശൈലജയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗവുമായ രാഗിന്ദിനെതിരെയാണ് ആകാശും കൂട്ടാളികളും ആവർത്തിച്ച് ഫേസ്‌ബുക്ക് പോസ്റ്റിടുന്നത്. ആർഎസ്എസുകാരന്റെ കൊലപാതകക്കേസിൽ പാർട്ടിക്കായി ജയിലിൽ പോയ ആകാശിനെയും കുടുംബത്തേയും രാഗിന്ദ് ആക്ഷേപിക്കുന്നു എന്നാണ് ഇവരുടെ പരാതി. പാർട്ടി ന്യായത്തിനൊപ്പം നിന്നില്ലെങ്കിലും തങ്ങളെ കരിവാരിത്തേക്കുന്നത് എന്തിനെന്ന് ജിജോ തില്ലങ്കേരി പോസ്റ്റിട്ടു. പിന്നാലെ സിപിഎമ്മിനെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നും പ്രാദേശിക വിഷയങ്ങളിൽ പാർട്ടിയെ വലിച്ചിടുന്നത് മാധ്യമങ്ങളാണെന്നും ജയപ്രകാശും പ്രതികരിച്ചു. പി ജയരാജനെതന്നെയിക്കി ഒതുക്കാൻ സിപിഎം ഇറക്കിയതിന്റെ അങ്കലാപ്പിലാണ് ആകാശും കൂട്ടാളികളും.

അതേസമയം ജനങ്ങൾക്ക് ബോധ്യം വരണമെങ്കിൽ പി ജയരാജൻ തന്നെ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയണം എന്നാണ് നേതാക്കളുടെ പൊതുവികാരം. ആകാശിന് പ്രാദേശിക നേതൃത്വത്തിന്റെ സഹായമുണ്ടെന്ന തിരിച്ചറിവിൽ തില്ലങ്കേരി ലോക്കൽ കമ്മറ്റിക്ക് കീഴിലെ 19 ബ്രാഞ്ചുകൾക്കും സിപിഎം കർശന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പി ജയരാജനെ വാഴ്‌ത്തുന്ന പി ജെ ആർമ്മിയെന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്‌മിനാണ് ആകാശ് തില്ലങ്കേരി.

പി ജയരാജൻ നേതൃത്വത്തിലേക്ക് വരണമെന്ന് വാദിക്കുന്ന ഇക്കൂട്ടർ രാത്രിയായാൽ സ്വർണ്ണക്കടത്ത് ക്വട്ടേഷനും ഗുണ്ടാ പ്രവർത്തനവുമാണ് നടത്തുന്നതെന്ന് പാർട്ടി ഒരു വർഷം മുൻപ് വ്യക്തമാക്കിയിരുന്നു. പക്ഷെ സാമൂഹ്യ മാധ്യമങ്ങളിൽ സിപിഎം പ്രചാരകരായി തുടരുകയായിരുന്നു സംഘം. ഷുഹൈബ് വധം പാർട്ടി ഏൽപിച്ചിട്ട് താൻ ചെയ്തതാണ് വെളിപ്പെടുത്തി സിപിഎമ്മിനെ വെട്ടിലാക്കിയ ആകാശിനെ ഒതുക്കാനുള്ള തീവ്രശ്രമത്തിൽ തന്നെയാണ് പാർട്ടി.

അതിന് വേണ്ടിയാണ് പി ജെയെ തന്നെ തില്ലങ്കേരിയിലേക്ക് നിയോഗിച്ചിട്ടുള്ളത്. നേരത്തെ എംവി ജയരാജൻ മാത്രം പങ്കെടുത്താൽ മതിയെന്ന് നിശ്ചയിച്ചതായിരുന്നു. പി ജയരാജന്റെ ഫോട്ടോ അടക്കം ഉൾപെടുത്തി പുതിയ പോസ്റ്ററും പുറത്തിറക്കിയിട്ടുണ്ട്. എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ കണ്ണൂരിലേക്ക് കടക്കും മുൻപ് തന്നെ ആകാശ് തില്ലങ്കേരി വിവാദം തീർക്കാനാണ് പാർട്ടിയുടെ ശ്രമം.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തില്ലങ്കേരി സംഘത്തിന്റെ കുറിപ്പുകൾ ചർച്ചയാവുകയാണ്. മന്ത്രി എംബി രാജേഷിന്റെ പേഴ്സൺ സ്റ്റാഫ് അംഗത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഡിവൈഎഫ്ഐ യോഗത്തിൽ ആകാശിനെ വിമർശിച്ചതിന് സാമൂഹികമാധ്യമത്തിലൂടെ അപമാനിച്ചുവെന്നാണ് മൂന്ന് പേർക്കുമെതിരേയുള്ള പരാതി. പിന്നീട് ഇവർ ജാമ്യം നേടി.