കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ദത്ത് വിവാദത്തിൽ ഏറെ ദുഃഖത്തിലായത് കുറച്ചുകാലമെങ്കിലും കുഞ്ഞിനെ ഓമനിച്ചു വളർത്തിയ മാതാവായിരുന്നു. സ്‌നേഹിച്ചു തുടങ്ങിയ കുഞ്ഞിനെ തങ്ങളിൽ നിന്നും അടർത്തിമാറ്റിയപ്പോൾ കണ്ണീരിലായത് ഈ മാതൃഹൃദയമായിരുന്നു. കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമിച്ചതോടെയാണ് വിവാദമായതും ഇവരുടെ പക്കൽ നിന്നും കുഞ്ഞിനെ അടർത്തി മാറ്റിയതും. എന്നാൽ, അവിടെ നിന്നും നിയമ പോരാട്ടം നടത്തി താൽക്കാലികമായെങ്കിലും ആ കുഞ്ഞിനെ അവർ വീണ്ടെടുത്തു. ഹൈക്കോടതി വിധി അനുകൂലമായതോടെയാണ് കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറിയത്.

കളമശ്ശേരി മെഡിക്കൽ കോളേജിലെ ദത്ത് വിവാദത്തിൽ കുഞ്ഞിനെ തൃപ്പൂണിത്തുറ ദമ്പതികൾക്ക് കൈമാറി. ഹൈക്കോടതി നിർദ്ദേശ പ്രകാരം സിഡബ്ല്യൂസിയുടേതായിരുന്നു നടപടി. കുഞ്ഞിന്റെ താത്കാലിക സംരക്ഷണത്തിനു വേണ്ടി ആറുമാസത്തേക്കാണ് ദമ്പതികൾക്ക് കൈമാറിയത്.കുഞ്ഞിനെ ദമ്പതികൾക്ക് കൈമാറുന്ന വിഷയത്തിൽ നിലപാടെടുക്കുന്നതിന് സിഡബ്ല്യൂസിയെ നേരത്തെ കോടതി ചുമതലപ്പെടുത്തിയിരുന്നു.വിവാദത്തിനു പുറമെ കുഞ്ഞിനെ ശിശുക്ഷേമ വകുപ്പ് ഏറ്റെടുക്കുകയായിരുന്നു.

ഇതോടെ ദമ്പതികൾ കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി പരിഗണിച്ച കോടതി ശിശുക്ഷേമ സമിതിയുടെ വിശദീകരണം ഇതിനിടെ തേടുകയും ചെയ്തു. പിന്നാലെയാണ് കുഞ്ഞിന്റെ താൽക്കാലിക സംരക്ഷണം ദമ്പതികൾക്ക് നൽകാൻ ഹൈക്കോടതി അനുകൂല ഉത്തരവിട്ടത്. 20 വർഷമായി കുട്ടികളില്ലാത്തതിനെ തുടർന്നാണ് ദത്തെടുക്കാൻ തീരുമാനിച്ചതെന്ന് ദമ്പതിമാർ കോടതിയെ ബോധിപ്പിച്ചിരുന്നു.പത്തനംതിട്ട സ്വദേശിയും ആലുവയിൽ വാടകയ്ക്ക് താമസിക്കുകയുമായിരുന്ന അവിവാഹിതയായ യുവതി 2022 ഓഗസ്റ്റിലാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ പ്രസവിച്ചത്.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയതിനു ശേഷം യുവതി സ്വന്തം ഇഷ്ടപ്രകാരമായിരുന്നു പരിചയക്കാരായ തൃപ്പൂണിത്തുറയിൽ നിന്നുള്ള ദമ്പതികൾക്ക് കുട്ടിയെ കൈമാറിയത്. കുഞ്ഞിനെ വളർത്താൻ പോലും കഴിയാത്ത സ്ഥിതി വന്നപ്പോഴാണ് കുഞ്ഞിന് വേണ്ടി ജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നാണ് സംഭവത്തിൽ ദമ്പതികൾ പ്രതികരിച്ചത്. കുഞ്ഞിനെ തട്ടിയെടുത്തതല്ല, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കൾ വളർത്താൻ ഏൽപ്പിച്ചതാണെന്നും ദമ്പതികൾ പറഞ്ഞിരുന്നു.

കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് ശരിയാക്കുന്നതിനായി മെഡിക്കൽ കോളേജിലെസൂപ്രണ്ട് ഓഫീസിലെ ജീവനക്കാരനായ അനൂപിനെ ബന്ധപ്പെട്ടിരുന്നു. തുടർന്ന് ശുപത്രി ജീവനക്കരാനായ ശിവൻ വഴിയാണ് ജനനസർട്ടിഫിക്കറ്റ് കൈക്കലാക്കിയത്. സർട്ടിഫിക്കേറ്റിൽ അനിൽ കുമാർ രജിസ്‌ട്രേഷൻ ഫോമിൽ മാതാപിതാക്കളുടെ വിവരവും പ്രസവ വിവരങ്ങളും ഡോക്ടറുടെ ഒപ്പും വ്യാജമായി എഴുതി ചേർത്തു. ഫെബ്രുവരി ഒന്നിന് ഈ ഫോം രണ്ടാം പ്രതി എ എൻ രഹ്നയുടെ സഹായത്തോടെ വെബ്‌സൈറ്റിൽ അപ്ലോഡ് ചെയ്ത് ഓൺലൈനായി ജനന റജിസ്‌ട്രേഷൻ പൂർത്തിയാക്കി സർട്ടിഫിക്കറ്റ് അനൂപ്കുമാറിനു കൈമാറി. സർട്ടിഫിക്കറ്റ് തയാറാക്കാൻ മുക്കാൽ ലക്ഷത്തോളം രൂപ അനിൽകുമാർ ദമ്പതികളിൽ നിന്നും കൈപ്പറ്റിയിരുന്നു.

അനിൽകുമാറും രഹ്നയും ചേർന്നു മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്ട്‌മെന്റിലെ ബർത്ത് രജിസ്റ്ററിൽ വിവരങ്ങൾ ചേർത്തുകയുെ ചെയ്തു. ലേബർ റൂമിലെ ബർത്ത് ഡെസ്പാച്ച് രജിസ്റ്ററിൽ വിവരങ്ങൾ ചേർക്കാൻ ശ്രമിക്കുമ്പോൾ അത്തരമൊരു പ്രസവം നടന്നിട്ടില്ലെന്നു നഴ്‌സ് കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ മെഡിക്കൽ സൂപ്രണ്ട് ജീവനക്കാരോട് അന്വേഷിച്ചതിൽ നിന്നും വ്യാജ രേഖയുണ്ടാക്കിയതായി മനസ്സിലാക്കി പ്രിൻസിപ്പലിനെ അറിയിച്ചു.

തുടർന്ന് പ്രിൻസിപ്പൽ നൽകിയ പരാതിയിൽ അന്വേഷണം നടത്തുകയും അനിൽകുമാറിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ദമ്പതികൾ കുഞ്ഞിനെ ശിശുക്ഷേമ സമിതിയെഏൽപ്പിക്കുകയുമായിരുന്നു. പിന്നീട് ശിശു സംരക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞ കുഞ്ഞിനെ, താൽക്കാലിക സംരക്ഷണത്തിനായി ദമ്പതികൾക്ക് തന്നെ കൈമാറുകയായിരുന്നു.

ദുഃഖവെള്ളി പ്രമാണിച്ച് ഓഫീസിന് (7.4.2023) അവധി ആയതിനാൽ മറുനാടൻ മലയാളി നാളെ അപ്ഡേറ്റ് ചെയ്യുന്നതല്ല - എഡിറ്റർ.