തിരുവനന്തപുരം: വരവും ചെലവും ഒരിക്കലും ടാലിയാകാത്ത വിധത്തിൽ സംസ്ഥാന സർക്കാറിൽ സാമ്പത്തിക പ്രതിസന്ധി മുറുകുന്നു. സാമ്പത്തിക വർഷാവസാനം എത്തുന്നതോടെ ചെലവിന്റെ പകുതിപോലും വരുമാനമില്ലാത്ത ദുരവസ്ഥയിലാണ് സർക്കാർ. സാമ്പത്തിക വർഷം അവസാനിക്കുന്ന മാർച്ച് 31 വരെ കടമെടുക്കാൻ കഴിയുന്ന തുക 937 കോടിയായി കേന്ദ്രം വെട്ടിക്കുറച്ചതോടെ പ്രതിസന്ധിയിൽ മൂക്കറ്റം മുങ്ങിയെന്ന് പറയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

സംസ്ഥാന സർക്കാരിന്റെ അടുത്ത മാസത്തെ ചെലവുകൾ പ്രതിസന്ധിയിലാണെന്നാണ് പുറത്തുവരുന്ന വാർത്തകൾ. പണമില്ലാത്തതിനാൽ പദ്ധതി വിഹിതത്തിൽ വൻ വെട്ടിക്കുറയ്ക്കൽ വന്നേക്കുമെന്ന് മലയാള മനോരമ റിപ്പോർട്ടു ചെയ്തു. കഴിഞ്ഞ വർഷം 25 ശതമാനത്തോളം വിഹിതം വെട്ടിക്കുറച്ചിരുന്നെങ്കിൽ ഇക്കുറി അതും മറികടക്കുമെന്നാണ് വാർത്ത. സർക്കാറിന് പിടിച്ചു നിൽക്കണമെങ്കിൽ ഇക്കുറി, 35 ശതമാനത്തോളം ചെലവു കുറയ്‌ക്കേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ.

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നര മാസം മാത്രം ശേഷിക്കെ ഇതുവരെ പദ്ധതിച്ചെലവ് 56 ശതമാനമേ ആയിട്ടുള്ളൂ. സാമ്പത്തിക വർഷത്തിന്റെ അവസാന നാളുകളിൽ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്ന പതിവുള്ളതിനാൽ 25,000 കോടി രൂപയെങ്കിലും അടുത്ത മാസം ട്രഷറിയിൽനിന്നു ചെലവിടാമെന്നതായിരുന്നു സർക്കാർ മനസ്സിൽ കണ്ടത്. എന്നാൽ സാമ്പത്തിക നില പരുങ്ങലിൽ ആയതോടെ ആകെ മൊത്തം പ്രതിസന്ധിയാണ് സർക്കാറിൽ. ഇപ്പോഴത്തെ നിലയിൽ സാമ്പത്തിക ദുരവസ്ഥയിൽ നിന്നും കരകരറണമെങ്കിൽ ഇന്ധന സെസിന് പുറമേ മറ്റു വരുമാന മാർഗ്ഗങ്ങളും കണ്ടത്തേണ്ട അവസ്ഥയാണ് സർക്കാറിനുള്ളത്.

6,000 കോടി നികുതി വരുമാനവും 500 കോടി നികുതിയിതര വരുമാനവും കടമെടുക്കുന്ന 937 കോടിയും മറ്റെല്ലാ വരുമാനങ്ങളും ചേർത്ത് 10,000 കോടി രൂപയിൽ താഴെ മാത്രമേ ഇപ്പോഴത്തെ നിലയിൽ സർക്കാറിന് സമാഹരിക്കാൻ സാധിക്കുകയുള്ളൂ. അതേസമയം ചെലവിനായി വേണ്ടത് 25000 കോടി രൂപയുമാണ്. നേരിട്ടുള്ള വരുമാനങ്ങൾ ഇല്ലാതായതോടെ കടമെടുത്ത് മുന്നോട്ടു പോകാനാണ് സർക്കാർ പദ്ധതിയിട്ടത്. എന്നാൽ, കേന്ദ്രത്തിന്റെ ഉടക്കാണ് ഇവിടെയും പ്രശ്‌നമായതെന്നാണ് പുറത്തുവരുന്ന സൂചന.

കടമെടുക്കാമെന്ന് കരുതിയ തുകയിൽനിന്നു 2,700 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചിരുന്നു. മുൻപു കടമെടുത്തതിന്റെ പലിശ, ജീവനക്കാരുടെ ശമ്പളം, പെൻഷൻ, വിവിധ സബ്‌സിഡികൾ എന്നിവയ്ക്കായി നൽകാൻ മാർച്ചിൽ മാത്രം 5,000 കോടി രൂപയെങ്കിലും വേണം. ഇവ ഒഴിവാക്കാൻ കഴിയാത്ത ചെലവുകളാണ്. പിന്നെ ബാക്കിയുള്ള 5,000 കോടി കൊണ്ടു വർഷാവസാന ചെലവുകളിൽ കാൽ പങ്കു പോലും നിറവേറ്റാൻ കഴിയില്ല.

റിസർവ് ബാങ്ക് അനുവദിച്ചിട്ടുള്ള 1,600 കോടിയുടെ വെയ്‌സ് ആൻഡ് മീൻസ് അഡ്വാൻസ് ഇപ്പോൾത്തന്നെ അടിക്കടി സർക്കാർ വാങ്ങുന്നുണ്ട്. ഓവർഡ്രാഫ്റ്റായി 1,600 കോടി രൂപ കൂടി സ്വീകരിക്കേണ്ടി വരും. വളരെ അസാധാരണ സാഹചര്യത്തിലാണ് സർക്കാർ ഓവർഡ്രാഫ്റ്റിലേക്കു നീങ്ങാറുള്ളത്. ശമ്പളവും പെൻഷനും മുടങ്ങാതിരിക്കാനും 2 മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനുമുള്ള ശ്രമത്തിലാണു സർക്കാർ.

ഇപ്പോഴത്തെ നിലയൽ രണ്ട് മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാൻ സഹകരണ ബാങ്കിൽനിന്നു 2,000 കോടി വായ്പയെടുക്കാൻ ആലോചിക്കുന്നുണ്ട്. ഇതിനു പുറമേ ബവ്‌റിജസ് കോർപറേഷൻ സർക്കാരിലേക്ക് അടയ്‌ക്കേണ്ട പണം മുൻകൂറായി വാങ്ങും. ആവശ്യത്തിനു പണമുള്ള ചില ക്ഷേമനിധി ബോർഡുകളെയും സമീപിക്കും. ഇത്തരം നടപടികളിലേക്ക് കടന്നാൽ അത് വിത്തെടുത്തു കുത്തൽ നയത്തിന് തുല്യമാകുമെന്ന വിമർശനവും ഉയരുന്നുണ്ട്.

സംസ്ഥാനസർക്കാർ അടിയന്തര ചെലവുകൾക്കായി സഹകരണ ബാങ്കുകളിൽനിന്ന് 2000 കോടി രൂപ വായ്പയെടുക്കാനാണ് നീക്കം. അടുത്തയാഴ്‌ച്ച പണം ലഭിക്കുമെന്നാണ് പ്രതീക്ഷ. സാമൂഹികസുരക്ഷാ പെൻഷൻ കമ്പനിക്ക് വായ്പ നൽകാൻ രൂപവത്കരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിൽനിന്നാണ് പണം എടുക്കുന്നത്. പാലക്കാട്ടെ മണ്ണാർക്കാട് റൂറൽ ബാങ്ക് മാനേജരായ ഈ കൺസോർഷ്യത്തിൽ മുന്നൂറോളം പ്രാഥമിക സഹകരണ ബാങ്കുകൾ അംഗങ്ങളാണ്.

സാമൂഹിക സുരക്ഷാ പെൻഷൻ നൽകാൻ സഹകരണ ബാങ്കുകളിൽനിന്ന് സർക്കാർ മുമ്പും വായ്പയെടുത്തിട്ടുണ്ട്. ഇങ്ങനെ വായ്പ എടുക്കുന്നതു സർക്കാരിന്റെ പൊതുകടമായി കണക്കാക്കി, വായ്പപ്പരിധിയിൽ കുറവുചെയ്യാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഇതോടെ വായ്പയെടുക്കൽ നിർത്തിവെച്ചിരുന്നു. പ്രതിസന്ധി അതിരൂക്ഷമായതിനാലാണ് വായ്പയ്ക്ക് വീണ്ടും സഹകരണമേഖലയിലേക്ക് തിരിയുന്നത്. എടുക്കാവുന്ന വായ്പയിൽനിന്ന് ഇതും കേന്ദ്രം കുറയ്ക്കും. എട്ടരശതമാനം പലിശയ്ക്ക് ഒരുവർഷത്തേക്കാണ് വായ്പ. സർക്കാരിന് പണം ലഭ്യമാകുന്നമുറയ്ക്ക് ഇതു തിരികെ നൽകുമെന്നാണ് വ്യവസ്ഥ.

കഴിഞ്ഞ സാമ്പത്തികവർഷം മാർച്ചിൽ 21,000 കോടിയാണ് സംസ്ഥാനം ചെലവിട്ടതെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇത്തവണ ജനുവരിമുതൽ മാർച്ചുവരെയുള്ള മൂന്നുമാസത്തേക്ക് 972 കോടി മാത്രമാണ് കേന്ദ്രം അനുവദിച്ച വായ്പ. കിഫ്ബിയും പെൻഷൻ കമ്പനിയും എടുത്ത വായ്പ പൊതു വായ്പപ്പരിധിയിൽ കുറച്ചതോടെയാണ് ഇങ്ങനെ സംഭവിച്ചത്. അതിനാൽ, ദൈനംദിന ചെലവുകൾക്ക് വലിയ ഞെരുക്കത്തിലാണ് സർക്കാർ.

ഊർജമേഖലയിൽ കെ.എസ്.ഇ.ബി.യുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ 4060 കോടി രൂപ സർക്കാരിന് ഈവർഷം അധികമായി വായ്പയെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. പക്ഷേ, ഇതുസംബന്ധിച്ച രേഖകൾ ഇനിയും കെ.എസ്.ഇ.ബി. അന്തിമമാക്കിയിട്ടില്ലെന്ന് സർക്കാർവൃത്തങ്ങൾ പറഞ്ഞു.

കേന്ദ്രം നിർദ്ദേശിച്ച രീതിയിൽ സ്വകാര്യമേഖലയിൽ സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്നതിനെ കെ.എസ്.ഇ.ബി.യിലെ സംഘടനകൾ എതിർത്തിരുന്നു. കെ.എസ്.ഇ.ബി. നേരിട്ട് സ്ഥാപിക്കുന്നതിനുള്ള സിഐ.ടി.യു., സിപിഎം. സംഘടനകളുടെ ബദൽ നിർദ്ദേശങ്ങൾ സർക്കാരിന്റെ വായ്പപ്പരിധിയെ ബാധിക്കാതെ എങ്ങനെ നടപ്പാക്കാമെന്ന് പഠിക്കാൻ സർക്കാർ വിദഗ്ധസമിതിയെ നിയോഗിച്ചിട്ടുണ്ട്. 28-നകം റിപ്പോർട്ട് നൽകും. വായ്പയിൽനിന്ന് ഡിസംബറിലെ സാമൂഹിക സുരക്ഷാപെൻഷനും സർക്കാർ സഹായത്തോടെയുള്ള ക്ഷേമനിധി ബോർഡ് പെൻഷനും നൽകും. 59 ലക്ഷംപേർക്ക് 1600 രൂപാ വീതം നൽകണം. 800 കോടി വേണ്ടിവരും. ജനുവരിയിലെ പെൻഷനും മുടങ്ങിയിട്ടുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് പ്രതിമാസം 200 കോടി രൂപയായിരുന്നു സാമൂഹ്യ ക്ഷേമ പെൻഷൻ നൽകാൻ വേണ്ടിവരുന്ന ചെലവ് എങ്കിൽ ഇന്നത് 950 കോടി രൂപയാണെന്നതാണ് സർക്കാർ ചൂണ്ടിക്കാട്ടുന്ന കാര്യം. വരവും ചെലവും തമ്മിലുള്ള അനുപാതത്തിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്ന വിടവ് നികത്താൻ കഴിയാത്ത വിധത്തിലാണ് കേന്ദ്രത്തിന്റെ നിയന്ത്രണവും. ബജറ്റിനു പുറത്തുനിന്ന് ധനം സമാഹരിച്ച് പ്രവർത്തിക്കുന്ന കിഫ്ബി, പെൻഷൻ കമ്പനി എന്നിവയുടെ ബാധ്യതയും സംസ്ഥാനത്തിന്റെ പൊതു കടമായി കേന്ദ്രം പരിഗണിക്കുന്നുണ്ട്.