കൊച്ചി: ഓണക്കാലത്ത് കെഎസ്ആർടിസി ജീവക്കാർ പട്ടിണിയിൽ ആകാതിരിക്കാൻ നടപടിയുമായി ധനവകുപ്പ്. കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി 50 കോടി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. ശമ്പളവിതരണത്തിന് 50 കോടി അടിയന്തരമായി സർക്കാർ കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് തുക അനുവദിച്ചത്. ജീവനക്കാർക്ക് ശമ്പള കുടിശികയ്ക്ക് പകരം വൗച്ചറും കൂപ്പണും നൽകണമെന്നും കോടതി പറഞ്ഞു. ആറാം തീയതിക്ക് മുൻപ് ഇതു വിതരണം ചെയ്യണമെന്നും നിർദ്ദേശിച്ചിരുന്നു.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് ഉൾപ്പടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നൽകേണ്ടത്. കൂപ്പൺ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശികയായി നിലനിർത്തും. കെ.എസ്.ആർ.ടി.സിക്ക് 103 കോടി നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദ്ദേശം വച്ചത്. പിന്നാലെയാണ് കോടതി ഉത്തരവ്.

പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ നിയമസഭയിലും പറഞ്ഞിരുന്നു. അതേ സമയം കൂപ്പണുകൾ നൽകാമെന്ന നിർദ്ദേശത്തെ ജീവനക്കാർ എതിർത്തു. കുടിശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകൾ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.

ഇപ്പോൾ ലഭിച്ച അമ്പത് കോടി ഉപയോഗിച്ചു ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് നൽകാനാണ് നീക്കം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവൽ അലവൻസും നൽകാൻ 103 കോടി രൂപ നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് സർക്കാർ അപ്പീൽ നൽകിയത്. സെപ്റ്റംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകാനാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചിരുന്നത്. എന്നാൽ, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്ന് അപ്പീലിൽ സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു.

അതേസമയം ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കോട്ടയത്ത് കെ.എസ്.ആർ.ടി.സി കണ്ടക്ടർമാർ കുടുംബത്തോടൊപ്പം ഡിപ്പോയ്ക്ക് മുന്നിലെത്തി സമരം ചെയ്ത സംഭവം അടക്കം മാധ്യങ്ങളിൽ വാർത്തയായിരുന്നു. കൈക്കുഞ്ഞുമായി എത്തി വരെ ജീവനക്കാർ സമരം ചെയ്തു. കോട്ടയം ഡിപ്പോയിലെ കണ്ടക്ടർ മാങ്ങാനം സ്വദേശി വൈശാഖ്, വൈശാഖിന്റെ ഭാര്യ രേഖ, അവരുടെ മൂന്ന് വയസ്സുള്ള കുഞ്ഞ്, അതിരംപുഴ സ്വദേശിയായ അമോൽ, അവരുടെ കൈക്കുഞ്ഞ് എന്നിവരാണ് സമരത്തിലുണ്ടായിരുന്നത്.

ജോലിചെയ്ത കൂലി കിട്ടാൻ വേണ്ടി മാത്രമാണ് സമരമെന്നും കുടുംബം നോക്കാൻ മറ്റുവഴിയില്ലെന്നും കണ്ടക്ടർമാർ പ്രതികരിച്ചു. കഴിഞ്ഞ രണ്ട് മാസമായി ശമ്പളം കിട്ടിയിട്ടില്ല. ബോണസോ മറ്റ് അലവൻസോ ഒന്നും ചോദിക്കുന്നില്ലെന്നും ജോലി ചെയ്ത കൂലി മാത്രമാണ് വേണ്ടതെന്നും ഇവർ പറഞ്ഞു. ബാങ്ക് ലോൺ, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ശമ്പളത്തെ ആശ്രയിച്ചാണ്. ശമ്പളത്തിന്റെ പേരിൽ ഞങ്ങൾ വിട്ടുവീഴ്ച നടത്തുകയാണ്. ഞങ്ങളോട് ആരും വിട്ടുവീഴ്ച ചെയ്യുന്നില്ല. മറ്റു മാർഗം എന്താണെന്നും ഇവർ ചോദിക്കുന്നു. കെ.എസ്.ആർ.ടി.സി എം.ഡിയുമായി നേരിട്ട് സംസാരിക്കാമെന്ന ഡി.ടി.ഒയുടെ ഉറപ്പിൽ ഇവർ താൽക്കാലികമായി സമരം നിർത്തുകയായിരുന്നു.