കൊച്ചി: പ്രമുഖ ചലച്ചിത്ര നടി മോളി കണ്ണമ്മാലി ആശുപ്രതിയിൽ ഗുരുതരാവസ്ഥയിൽ. ശ്വാസകോശ അണുബാധയെ തുടർന്നാണ് മോളിയെ ആശുപതരിയിൽ പ്രവേശിപ്പിച്ചത്. എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അവർ ചികിത്സയിൽ കഴിയുന്നത്. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഐസിയുവിലാണെന്ന് ആശുപത്രി പിആർഒ പ്രതികരിച്ചു.

പിന്നാലെ രാത്രിയോടെ മോളി കണ്ണമാലി തലകറങ്ങി വീഴുകയും ബോധരഹിതയായതിനെ തുടർന്ന് ആശുപത്രിയിൽ ഐ സി യുവിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൻ ജോളി പറഞ്ഞു. ഹൃദയസംബന്ധമായ രോഗത്തെ തുടർന്ന് മോളി കണ്ണമാലി കുറച്ച് കാലങ്ങളായി ചികിത്സയിലാണ്. രണ്ടാമതും ഹൃദയാഘാതം വന്നപ്പോൾ പോരാടി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

നടൻ മമ്മുട്ടി ഉൾപ്പടെയുള്ളവരുടെ സാമ്പത്തിക സഹായത്താലായിരുന്നു അന്നു ചികിത്സ പൂർത്തിയാക്കിയത്. നിലവിൽ ആശുപത്രിയിലുള്ള ഇവരുടെ സാമ്പത്തിക സ്ഥിതിയും അത്ര മികച്ച നിലയിലല്ല. കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നു ബന്ധുക്കൾ പറയുന്നു. അതിനിടെ ബിഗ് ബോസ് താരവും സമൂഹിക പ്രവർത്തകയുമായ ദിയ സന മോളിക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട്.

സ്ത്രീധനം എന്ന സീരിയലിലൂടെ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച മോളി കന്നി കഥാപാത്രമായ 'ചാള മേരി' ഹിറ്റാക്കി. പിന്നീട് ഈ പേരിലാണ് താരം അറിയപ്പെടുന്നത്. സത്യൻ അന്തിക്കാട് ചിത്രമായ 'പുതിയ തീരങ്ങൾ' എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. 'അന്നയും റസൂലും', 'അമർ അക്‌ബർ അന്തോണി', 'ദ ഗ്രേറ്റ് ഫാദർ', 'കേരള കഫെ', 'ചാപ്പ കുരിശ്', 'ചാർലി' തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോയ് കെ മാത്യു സംവിധാനം ചെയ്യുന്ന 'ടുമോറോ' എന്ന ഹോളിവുഡ് ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.