ന്യൂയോർക്ക്: അവസാനം, ബൈബിളിനും നിരോധനം, അതും അമേരിക്കയിൽ. യൂറ്റ സംസ്ഥാനത്തെ ഒരു ജില്ലയിൽ ബൈബിളിന് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് അതിൽ അക്രമങ്ങളും അശ്ലീല ഉള്ളടക്കവും ഉണ്ടെന്ന് ആരോപിച്ചാണ്. സോൾട്ട് ലെയ്ക്ക് സിറ്റിയുടെ വടക്ക് മാറിയുള്ള ഡേവിസ് സ്‌കൂൾ ഡിസ്ട്രിക്ടിലെ 72,000 പ്രൈമറി വിദ്യാർത്ഥികൾക്ക് ഇനി അവരുടെ പാഠഭാഗത്തിൽ ബൈബിൾ ഉണ്ടാവുകയില്ല.

ഒരു രക്ഷ കർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാര്യം വിശദമായി വിലയിരുത്തിയ ഒരു കമ്മിറ്റിയാണ് ഈ തീരുമാനത്തിലെത്തിയത്. നിരോധനം പ്രമറിക്ലാസ്സുകളിലെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിന് മാത്രമാണ്. ഹൈസ്‌കൂൾ ക്ലാസ്സുകളിൽ തുടർന്നും ബൈബിൾ ഭാഗങ്ങൾ പഠിപ്പിക്കും. പഠന വിഷയങ്ങളിൽ അതീവ വൈകാരികതയുള്ള ഉള്ളടക്ക്ങ്ങൾ ഉണ്ടെങ്കിൽ, അതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ രക്ഷകർത്താക്കളുടെ അഭിപ്രായം കൂടി കണക്കിലെടുക്കണമെന്ന് 2022 ൽ ഒരു നിയമം സംസ്ഥാനത്ത് നിലവിൽ വന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

ഇതോടൊപ്പം ഷേർമാൻ അലക്സിയുടെ അബ്സൊല്യുട്ട് ട്രൂ ഡയറി ഓഫ് എ പാർട്ട് ടൈം ഇന്ത്യൻ, ജോൺ ഗ്രീനിന്റെ ലുക്കിങ് ഫോർ അലാസ്‌ക എന്നീ പുസ്തകങ്ങൾക്കും പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി. യൂറ്റാ സംസ്ഥാനത്തെ ഭൂരിപക്ഷ വിശ്വാസികൾ ഉൾപ്പെടുന്ന ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലേറ്റർ ഡെ സെയിന്റ്സിന്റെ(മോർമോൺ സഭ) ചില ദർശനങ്ങളുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചത് കഴിഞ്ഞ വെള്ളിയാഴ്‌ച്ച ലഭിച്ചതായും ജില്ല വക്താവ് അറീയിച്ചു.

ബുക്ക് ഓഫ് മോർമോൺ എന്നറിയപ്പെടുന്ന ഈ ഗ്രന്ഥത്തിനെതിരെ പരാതി നൽകിയത് ബൈബിളിനെതിരെ പരാതി നൽകിയ വ്യക്തി തന്നെയാണോ എന്ന കാര്യം പക്ഷെ അധികൃതർ വ്യക്തമായിട്ടില്ല. ഈ പുസ്തകവും അധികം വൈകാതെ പ്രൈമറി സ്‌കൂളുകളിൽ പഠിപ്പിക്കുന്നത് നിരോധിച്ചേക്കും എന്നാണ് ചില സൂചനകൾ ലഭിക്കുന്നത്. എന്നാൽ, സഭ അധികൃതർ ഇതിനെ കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.

അദ്ധ്യാപകർ, രക്ഷകർത്താക്കൾ, ഭരണനിർവഹണ ചുമതല വഹിക്കുന്നവർ എന്നിവരുടെ പ്രതിനിധികൾ അടങ്ങിയ കമ്മിറ്റിയാണ് പുസ്തകത്തിലെ ഉള്ളടക്കങ്ങൾ വിലയിരുത്തുന്നത്. ആരുടെ പക്ഷത്തു നിന്നും പരാതി ലഭിച്ചാലും ഉള്ളടക്കം പുന പരിശോധിക്കണം. അത്തരത്തിൽ വന്ന പരാതികളുടെ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഒരു വെബ്സൈറ്റിലാണ് പ്രൈമറി ക്ലാസ്സുകളിൽ പഠിപ്പിക്കുന്നതിൽ നിന്നും ബൈബിളിന് വിലക്കേർപ്പെടുത്തിയ കാര്യം കമ്മിറ്റി പ്രസിദ്ധപ്പെടുത്തിയത്. എന്നാൽ, ബൈബിളിലേ ഏത് ഉള്ളടക്കമാണ് ഇത്തരത്തിലൊരു തീരുമാനത്തിന് അടിസ്ഥാനമായത് എന്ന കാര്യം വിശദമാക്കിയിട്ടില്ല.

നേരത്തെ യാഥാസ്ഥികരായ രക്ഷകർത്താക്കൾ അംഗങ്ങളായ പാരന്റ് യുണൈറ്റഡ് എന്നൊരു സംഘടന സ്‌കൂളുകളിൽ അക്രമങ്ങളും അശ്ലീലവും അടങ്ങിയ ഉള്ളടക്കങ്ങൾ പഠിപ്പിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ദേശവ്യാപകമായി തന്നെ വേരുകൾ ഉള്ള ഒരു സംഘടനയാണിത്. എന്നാൽ, ജില്ലയിൽ നിലനിൽക്കുന്ന സ്വകാര്യത നിയമം കാരണം പരാതി നൽകിയത് ആരെന്ന് അറിയാൻ കഴിയില്ല. വേശ്യാവൃത്തി, അടുത്ത ബന്ധുക്കൾ തമ്മിലുള്ള ലൈംഗിക ബന്ധം (ഇൻസെസ്റ്റ്) ബലാത്സംഗം എന്നിവ പരാമർശിക്കുന്ന ഭാഗങ്ങൾ ബൈബിളിൽ ഉണ്ടെന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്.

അതേസമയം ക്രിസ്തുമത വിശ്വാസികൾക്കിടയിൽ ഈ തീരുമാനം കടുത്ത പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ഭാവിയിൽ ലൈബ്രറികളിൽ പോലും ബൈബിൾ സൂക്ഷിക്കാനാകാത്ത ഒരു സാഹചര്യം ഇതുവഴി ഉണ്ടായേക്കാം എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്. കുട്ടികൾക്ക് അപകടകാമാം വിധമുള്ള ഉള്ളടക്കങ്ങൾ ഉള്ള പുസ്തകങ്ങൾ ലൈബ്രറികളിൽ സൂക്ഷിക്കുന്നതിന് വിലക്കേർപ്പെടുത്തുന്ന നിയമം പല സംസ്ഥാനങ്ങളിലും ഉണ്ട്. ഇപ്പോഴുണ്ടായ തീരുമാനത്തിന്റെ പശ്ചാത്തലത്തിൽ ബൈബിളിലെ ആ നിയമത്തിന്റെ കീഴിലെക്ക് കൂടിൂ വലിച്ചിഴക്കുമോ എന്നാണ് വിശ്വാസികൾ ഭയപ്പെടുന്നത്.