ലണ്ടൻ: ബ്രിട്ടനിൽ വിവാഹത്തിനു മുൻപായി നടത്തിയ, നൂറോളം അതിഥികൾ പങ്കെടുത്ത ഒരു വിരുന്നിൽ വെടിവെയ്‌പ്പ്. മദ്യസത്ക്കാരം ഇല്ലാത്ത വിരുന്നായതിനാൽ, സാധാരണ ഒരുക്കാറുള്ള സുരക്ഷ അവിടെ ഉണ്ടായിരുന്നില്ല എന്ന് പൊലീസ് പറയുന്നു. ഇക്കഴിഞ്ഞ ശനിയാഴ്‌ച്ച രാത്രി പ്രാദേശിക സമയം 9.30 നോട് അടുത്ത് വോൾവർഹാംപ്ടണിലെ മെറിഡെയ്ലുള്ള മന്ദർ സ്ട്രീറ്റിലെ ഗുജറാത്തി അസ്സോസിയേഷനിലായിരുന്നു സംഭവം നടന്നത്.

വിരുന്നു നടക്കുന്ന ഹോളിന്റെ പുറകു വശത്തേക്ക് കാറിൽ എത്തിയ അക്രമി അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിന് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് വിരുന്ന് സത്ക്കാരം നടന്നിരുന്ന ഭാഗത്ത് നിന്ന് അക്രമിക്കെതിരെ വെടിയുതിർത്തതായും ചില റിപ്പോർട്ടുകൾ പറയുന്നു. ഗുജറാത്തി അസ്സോസിയേഷനു സമീപമുള്ള, പത്ത് വർഷം മുൻപ് പണികഴിപ്പിച്ച സിതാര ഹോളിന്റെ കാർ പാർക്കിംഗിലായിരുന്നു സംഭവം നടന്നത്. ഒരു മുസ്ലിം വിവാഹത്തിനു മുൻപുള്ള മെഹന്ദി പാർട്ടി നടക്കുകയായിരുന്നു അവിടെ.

വെടിവയ്പിൽ ഒരു കാറിന് കാര്യമായ കേടുപാടുകൾ ഉണ്ടായെങ്കിലും ആർക്കും പരിക്കേറ്റട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. എല്ലാ വിഭാഗക്കാരും, വിവാഹം, വിരുന്ന് സത്ക്കാരം തുടങ്ങിയ ആവശ്യങ്ങൾക്ക് ഉപയോഗിക്കാറുള്ള ഹോളാണിത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റ കാർ എടുത്തുകൊണ്ടു പോവുകയും വിവരങ്ങൾ തിരക്കുകയും ചെയ്തതായി വിരുന്നിൽ പങ്കെടുത്തവരെ ഉദ്ധരിച്ചു കൊണ്ട് ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

സമാനമായ സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടില്ലാത്തതിനാൽ അതിഥികൾ പരിഭ്രമിച്ചെങ്കിലും സത്ക്കാരം നിർത്തിയില്ല. രാത്രി 11 മണിവരെ സത്ക്കാരം തുടർന്നതായും റിപ്പോർട്ടിൽ പറയുന്നു. ഇന്നലെ സംഭവ സ്ഥലത്തെത്തിയ പൊലീസ് ഫൊറെൻസിക് പരിശോധനകൾ നടത്തുകയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്തു. ഇതിനെ കുറിച്ച് കൂടുതൽ എന്തെങ്കിലും അറിയാവുന്നവർ പൊലീസുമായി ബന്ധപ്പെടണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.