തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട്ടില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായി തൊഴിലാളി ജോയിയെ കണ്ടെത്താന്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു. റോബോട്ടുകളെ എത്തിച്ചു കൊണ്ടാണ് ഇപ്പോള്‍ തിരിച്ചില്‍ പുരോഗമിക്കുന്നത്. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ ജെന്‍ റോബട്ടിക്‌സ് കമ്പനിയുടെ രണ്ടു റോബട്ടുകളെയാണ് എത്തിച്ചത്. ഒരെണ്ണം മാലിന്യം നീക്കുകയും മറ്റൊരെണ്ണം തിരച്ചില്‍ നടത്തുകയും ചെയ്യും. രാത്രിയിലും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥലത്ത് മേയറും കലക്ടറും എത്തിയിട്ടുണ്ട്.

റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിന് അടിയിലുള്ള ടണലിന്റെ മറുകരയിലും സ്‌കൂബ സംഘം നടത്തിയ പരിശോധന വിഫലമായതോടെയാണ് റോബട്ടുകളെ എത്തിച്ചത്. സ്‌കൂബ സംഘം തിരച്ചില്‍ അവസാനിപ്പിച്ചു. അതിനിടെ ശുചീകരണ തൊഴിലാളി ജോയിക്കാനുളള തിരച്ചിലിന് റെയില്‍വേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയര്‍ ആര്യാ രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.

തെരച്ചില്‍ നടക്കുന്ന മൂന്നാം നമ്പര്‍ പ്ലാറ്റുഫോമിലും നാലാം നമ്പര്‍ പ്ലാറ്റ്‌ഫോമിലും ട്രെയിനുകള്‍ നിര്‍ത്തിയിടുകയാണ്. ഇത് പാടില്ലെന്നും തെരച്ചില്‍ നടത്താന്‍ കഴിയില്ലെന്നും റെയില്‍വേയെ അറിയിച്ചിരുന്നു. ഈ പ്ലാറ്റ്‌ഫോമുകളില്‍ ട്രെയിന്‍ നിര്‍ത്തില്ലെന്ന് കളക്ടര്‍ വിളിച്ച യോഗത്തില്‍ ഉറപ്പ് നല്‍കിയതുമാണ്. എന്നാല്‍ തികഞ്ഞ അനാസ്ഥയാണ് റെയില്‍വേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മേയര്‍ കുറ്റപ്പെടുത്തി.

മാലിന്യം നീക്കുന്നതിലെ റെയില്‍വേയുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായത്. എന്നിട്ടും ഇതേ അനാസ്ഥയാണ് ഒരു ജീവന്‍ അപരകടത്തില്‍പ്പെട്ടിട്ടും റെയില്‍വേ തുടരുന്നത്. റെയില്‍വേ ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും തെരച്ചില്‍ നടക്കുന്ന പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ നിര്‍ത്തിയിടരുതെന്നും മേയര്‍ ആര്യാ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

മാരായമുട്ടം സ്വദേശി ജോയിയെയാണ് ശനിയാഴ്ച രാവിലെ 11 മണിയോടെ കാണാതായത്. കോര്‍പറേഷന്റെ താല്‍ക്കാലിക തൊഴിലാളിയാണ്.
മാലിന്യം പൂര്‍ണമായി നീക്കാന്‍ ഇനിയുടെ മണിക്കൂറുകള്‍ വേണമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നത്. തോട്ടിലും ടണലിലും മാലിന്യം നിറഞ്ഞുകിടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പരിശോധന നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്.

തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിനടിയില്‍ക്കൂടിയാണ് തോട് ഒഴുകിപ്പോകുന്നത്. പ്ലാറ്റ്‌ഫോമിനടിയിലെ ടണലിലേക്ക് മാലിന്യം ഒഴുകിപ്പോകുന്നത് തടയാനും മാലിന്യം നീക്കാനുമാണ് രാവിലെ ജോയി തോടില്‍ ഇറങ്ങിയത്. 140 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമുള്ളതാണ് ടണല്‍. അപകടം നടന്ന സമയം മുതല്‍ രാത്രിവരെ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഭാഗത്തെ ടണലിന്റെ 40 മീറ്റര്‍ വരെ ഉളളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാന്‍ സാധിച്ചില്ല.

മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലെ മാന്‍ഹോളിലെ പരിശോധനക്കായി റോബോട്ടിനെയെത്തിച്ചിട്ടുണ്ട്. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്. ഈ റോബോട്ടിന്റെ സഹായത്തോടെയാണ് തിരച്ചില്‍ ഇപ്പോള്‍ നടക്കുന്നത്.