ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കെ-റെയിൽ വരുമോ ഇല്ലയോ എന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. പദ്ധതി നടക്കില്ലെന്ന് തറപ്പിച്ചു പറയാൻ സർക്കാർ ഒരുക്കമല്ല. ജീവനക്കാരെ തിരിച്ചു വിളിക്കുകയും ഓഫീസുകൾ പൂട്ടുകയുമൊക്കെ ചെയ്തിട്ടും പദ്ധതി ഉപേക്ഷിച്ചിട്ടില്ല എന്നാണ് ധനമന്ത്രി അടക്കം പറയുന്നത്. ചുരുങ്ങിയ നാളുകൾ കൊണ്ട് ഇന്നാട്ടിലെ ഒട്ടുമിക്ക ജനങ്ങളെയും കള്ളക്കേസിൽ കുടുക്കി, അവരുടെ അടുക്കള തുരന്ന് മഞ്ഞക്കുറ്റി ഇട്ടു, അവർക്ക് ബാങ്ക് വായ്പ കിട്ടാത്ത വിധമാക്കി എന്നൊക്കെയുള്ള ദ്രോഹം ചെയ്തതല്ലാതെ കെ-റെയിൽ കൊണ്ട് ഇതു വരെ ഒരു നേട്ടവുമില്ല.

ഇതിന്റെ പേരിൽ എടുത്ത അസംഖ്യം കള്ളക്കേസുകളിൽ കുരുങ്ങി കിടക്കുകയാണ് പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഉൾപ്പെടുന്ന മുളക്കുഴയിലെ ആബാലവൃദ്ധം. തിരുവല്ല, ഇരവിപേരൂർ, കോയിപ്പുറം, കവിയൂർ എന്നിവിടങ്ങളിലും ആശങ്ക ഒഴിയാതെ കാത്തിരിക്കുകയാണ് നാട്ടുകാരും സിൽവർ ലൈൻ വിരുദ്ധ സമിതിയും. സിൽവർ ലൈൻ വരുന്നു എന്ന പേരിൽ നിരവധി കേസുകളാണ് ഈ ഭാഗങ്ങളിൽ പൊലീസ് എടുത്തിട്ടുള്ളത്. നിരവധി പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു. പലരുടെയും വസ്തുക്കളിൽ കല്ലിടുകയും കൃഷികൾ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ പഠനത്തിനും വിവാഹത്തിനും
വായ്പ എടുക്കാൻ ഇവർക്ക് കഴിയുന്നില്ല.

സിൽവർ ലൈൻ പദ്ധതി വിജ്ഞാപനം നടത്തിയ ശേഷം പല ബാങ്കുകളും ഈ പ്രദേശങ്ങളിൽ ഉള്ളവർക്ക് വായ്പ നിഷേധിക്കുകയാണ് ചെയ്തതെന്ന് കെ-റെയിൽ വിരുദ്ധ സമിതി നേതാവായമുൻ എംഎ‍ൽഎ ജോസഫ് എം. പുതുശേരി പറഞ്ഞു. പണം ലഭിക്കാതെ വന്നതോടെ ആത്മഹത്യയും മരണവും ഉണ്ടായിട്ടുണ്ട്. ഇതിനൊക്കെ ബന്ധപ്പെട്ടവർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന മുളക്കുഴയിലും വെൺമണിയിലും ആശങ്ക ഒഴിയുന്നില്ല. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച റവന്യൂ ഉദ്യോഗസ്ഥരെ മടക്കി വിളിച്ചെങ്കിലും പദ്ധതി റദ്ദാക്കിയിട്ടില്ല. പദ്ധതി നടപ്പാക്കിയാൽ മുളക്കുഴ, വെൺമണി വില്ലേജുകളിലായി മൂന്നുറോളം വീടുകൾ നഷ്ടമാകുമെന്നു സമരനേതാക്കൾ പറയുന്നു. നിർദിഷ്ട റെയിൽവേ സ്റ്റേഷനും മുളക്കുഴയിലെ പിരളശേരിയിലാണ്. സമാനതകളില്ലാത്ത സമരപോരാട്ടമാണ് പദ്ധതിക്കെതിരെ മേഖലയിൽ നടന്നത്. സമരക്കാരെ ജയിലിൽ അടച്ചു. പലയിടത്തും പൊലീസുമായി തർക്കമുണ്ടായി. പലരുടെയും പുരയിടം രണ്ടായി തിരിച്ചാണ് പാതയ്ക്കായി അളന്നത്.

വീടും സ്ഥലവും നഷ്ടമാകും എന്നറിഞ്ഞതോടെ കല്ലിടാനെത്തിയവരെ ചോദ്യം ചെയ്ത പലരെയും പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ചു. കേസും റിമാൻഡുമായി. ഇത്തരത്തിൽ നിരവധി പേർ ഈ പ്രദേശങ്ങളിൽ ഉണ്ട്. 30 അടി ഉയരത്തിൽ കേരളത്തെ രണ്ടായി വെട്ടിമുറിച്ച് പോകുന്ന പദ്ധതിക്കായി ഇവിടെ മാത്രം നൂറിൽ അധികം വീടുകൾ ഒഴിപ്പിക്കുകയും പദ്ധതിയുടെ അര കിലോമീറ്റർ ചുറ്റളവിലുള്ള സ്ഥലം ബഫർ സോണിൽ വരികയും ചെയ്യുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പമ്പാ നദിക്ക് കുറുകെ പുന്നവേലിപടിയിൽ ചിറ്റേടത്ത് കടവിൽ കൂടിയാണ് കെ-റെയിൽ കോയിപ്രം പഞ്ചായത്തിൽ പ്രവേശിക്കുന്നത്. പമ്പാ നദിയിൽ കൂടിയുള്ള ജലഗതാഗത യാത്രയും പടിഞ്ഞാറു നിന്നുള്ള പള്ളിയോടങ്ങൾ ഇതിലെ സുഗമമായി പോകാൻ പറ്റുമോയെന്ന ആശങ്കയും തീരവാസികളായ നാട്ടുകാർ പങ്കു വയ്ക്കുന്നു.

മഹാപ്രളയവും കഴിഞ്ഞ വർഷത്തെ വലിയ വെള്ളപ്പൊക്കവും നേരിട്ട കോയിപ്രം, കുന്നത്തുംകര, മീനാറുംകുന്ന്, നെല്ലിമല എസ്.എൻ.ഡി.പി, നെല്ലിമല കൊച്ചാലുംമൂട് മാർത്തോമ്മ കോളനി എന്നിവിടങ്ങളിൽ കൂടിയാണ് കെ-റെയിൽ കടന്നു പോകുന്നത്. ഇത് മറ്റൊരു ദുരന്തത്തിന് വഴി വെയ്ക്കുമെന്നും പ്രദേശവാസികൾ ഭയക്കുന്നു. ഇതിനെല്ലാം താത്ക്കാലിക ആശ്വാസം ആകുന്നെങ്കിലും ജനം ഇപ്പോഴും ഭയപ്പാടിലെന്നാണ് കോൺഗ്രസ് നേതാവ് സുബിൻ നീറുംപ്ലാക്കൽ പറയുന്നത്.

ഭൂമി ഏറ്റെടുക്കലിന് നിയോഗിച്ച ജീവനക്കാരെ പിൻവലിച്ചും കേന്ദ്ര അനുമതി ലഭിക്കും വരെ ഭൂമി ഏറ്റെടുക്കൽ നടപടി നിർത്തി വച്ചുമുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം സിൽവർലൈൻ വിരുദ്ധ ജനകീയ പ്രക്ഷോഭത്തിന്റെ വിജയമാണെന്ന് പദ്ധതി വിരുദ്ധ സമിതി സംസ്ഥാന കൺവീനർ ശരണ്യ രാജ് പറഞ്ഞു. എന്നാൽ ജനങ്ങളെ ദുരിതത്തിലാക്കുന്ന സിൽവർലൈൻ പദ്ധതി പൂർണമായി പിൻവലിക്കണം. കള്ളക്കേസുകൾ പിൻവലിച്ച് ഉത്തരവിറക്കും വരെ ശക്തമായ സമരവുമായി മുന്നോട്ടുപോകുമെന്നും സിൽവർലൈൻ വിരുദ്ധ ജനകീയ സമര സമിതി ഭാരവാഹികൾ പറഞ്ഞു.