പയ്യന്നൂർ: സി.പി. എം ചെങ്കോട്ടയായ കണ്ണൂരിൽ സോമയാഗത്തിനുള്ള ഒരുക്കങ്ങൾ ഊർജ്ജിതമായി. പാർട്ടി കോട്ടയായ പയ്യന്നൂരിലെ കൈതപ്രത്താണ് ഒരുനൂറ്റാണ്ടിനു ശേഷംസോമയാഗത്തിനുള്ളഒരുക്കങ്ങൾ നടന്നുവരുന്നത്. യാഗങ്ങളുംഹോമങ്ങളും അന്ധവിശ്വാസവും യുക്തിരഹിതവുമാണെന്ന പ്രചരണം നടത്തുകയും നിലപാട് സ്വീകരിക്കുകയും ചെയ്ത പാർട്ടിയാണ് സി.പി. എം. എന്നാൽ കർഷകസമരങ്ങളുടെയും സാമ്രാജ്യത്വവിരുദ്ധസമരങ്ങളുടെയും ചുവന്ന മണ്ണായ പയ്യന്നൂരിനടുത്തെ കൈതപ്രത്ത് സോമയാഗം നടത്തുന്നകാര്യത്തിൽ പാർട്ടി നേതൃത്വംഇതുവരെ പരസ്യമായിപ്രതികരിച്ചിട്ടില്ല.

ലോക്സഭാ തെരഞ്ഞെടുപ്പു അടുത്തുവരുന്ന വേളയിൽ കൈതപ്രത്ത് നടക്കുന്ന സോമയാഗം നടക്കുന്നതിനെതിരെ പുരോഗമന ആശയങ്ങളുമായി ഏറ്റുമുട്ടലിന് പോകാതെ മൗനം പാലിക്കുന്ന തന്ത്രമാണ് പാർട്ടി നേതൃത്വംസ്വീകരിക്കുന്നത്. സി.പി. എം വർഗബഹുജനസംഘടനകളും ഈക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഇതുകൂടാതെ സ്വതന്ത്ര ചിന്താഗതിക്കാരെന്ന് സ്വയം പറയുന്ന സംഘടനകളായ ശാസ്ത്രസാഹിത്യപരിഷത്തും പുരോഗമന കലാസാഹിത്യ സംഘവും മൗനത്തിലാണ്. ഈക്കാര്യം സി.പി. എമ്മിനുള്ളിലും പുറത്തും ചർച്ചയായിട്ടുണ്ട്.

പ്രകൃതിയുടെയും മനുഷ്യന്റെയും നന്മക്കായി വേദകാലത്ത് നടത്തപ്പെട്ടിരുന്ന യാഗങ്ങളിൽ അപൂർവ്വവും മഹത്തരവുമായ അഗ്നിഷ്ടോമസോമയാഗത്തിനാണ് വേദഗ്രാമമെന്ന് അറിയപ്പെടുന്ന കൈതപ്രം ഗ്രാമം വേദിയാവുന്നത്. നൂറ് വർഷങ്ങൾക്ക് ശേഷമാണ് മലബാറിൽ ഇത്തരത്തിൽ ഒരു യാഗം നടക്കുന്നത്. ഏപ്രിൽ 30 മുതൽ മെയ് അഞ്ചുവരെ ദേവഭൂമിയായ കൈതപ്രത്തെ മൂന്ന് മഹാക്ഷേത്രങ്ങളുടെ സംഗമ ഭൂമിയിൽ അമ്പതോളം ഋക് യജുസ്, സാമവേദ പണ്ഡിതന്മാരുടെ നേതൃത്വത്തിലാണ് യാഗം നടക്കുക. കാലടി സർവ്വകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം ഡയരക്ടർ ഡോ. കൊമ്പംങ്കുളം വിഷ്ണു അഗ്നിഹോത്രിയും പത്നി ഡോ. ഉഷ അഗ്നിഹോത്രിയുമാണ് യാഗത്തിന്റെ യജമാന പദമലങ്കരിക്കുന്നത്.

6 ദിവസം തുടർച്ചയായി - ഇടവേളകളില്ലാതെ - നടക്കുന്ന യാഗച്ചടങ്ങുകൾ വീക്ഷിക്കാൻ ഭാരതത്തിനകത്തും പുറത്തു നിന്നുമായി ലക്ഷക്കണക്കിനാളുകൾ എത്തിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നു. യാഗത്തോടനുബന്ധിച്ച് എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 9 വരെ കലാ-സാംസ്‌കാരിക-ആദ്ധ്യാത്മിക-ധാർമ്മിക സദസ്സുകളും നടക്കും. വിവിധ മഠങ്ങളിലെയും ആശ്രമങ്ങളിലെയും സന്യാസി ശ്രേഷ്ഠൻ മാർ , കലാ, സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ, ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളിൽ പെട്ടവർ യാഗം വീക്ഷിക്കാനെത്തും. യാഗശാല സന്ദർശിക്കാനെത്തുന്ന മുഴുവനാളുകൾക്കും അന്നദാനത്തിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

സോമയാഗത്തിന്റെ വിജയത്തിനായി കണ്ണൂർ മേഖല കമ്മിറ്റി രൂപീകരിച്ചു. രൂപീകരണയോഗം സംഘാടകസമിതി ചെയർമാനും പ്രശസ്ത ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി കെ രഞ്ജിത്ത്, എം കെ വിനോദ്, കെ ജി ബാബു, അഡ്വക്കേറ്റ് ശ്രീകാന്ത് രവിവർമ്മ, ജ്യോത്സർ വി മുരളീധര വാരിയർ ശ്രീധരൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, അഗ്നിഹോത്രി വിഷ്ണു നമ്പൂതിരി, എന്നിവർ സംസാരിച്ചു, ശങ്കരൻ കൈതപ്രം സ്വാഗതവും ടി മിലേഷ് കുമാർ നന്ദിയും പറഞ്ഞു ഭാരവാഹികളായി കെജിബാബു ചെയർമാനും ടി മിലേഷ് കുമാർ കൺവീനറായും തെരഞ്ഞെടുത്തു.

മുഖ്യരക്ഷാധികാരികൾ സ്വാമി ആത്മ ചൈതന്യ, മഹേഷ് ചന്ദ്ര ബാലിഗ, കെ രഞ്ജിത്ത്. വൈസ് ചെയർമാൻ അഡ്വക്കേറ്റ് ശ്രീകാന്ത് രവിവർമ്മ, മുരളി വാരിയർ, ശശീന്ദ്രൻ കെ സി ട്രെഷർ ശ്രീ എം കെ വിനോദ്, സജീവൻ കെ സി, മുരളീകൃഷ്ണൻ കെ പി, വിജയകുമാർ വി പി, സി വി വിജയൻ, രവീന്ദ്രൻ എൻ ടി രാജേഷ് എന്നിവരെയും തെരഞ്ഞെടുത്തു.