പത്തനംതിട്ട: പട്ടിണിയും പനിയും മൂലം ആദിവാസി യുവതി മരിച്ചു. തക്ക സമയത്ത് ചികിൽസ ലഭിക്കാതെയാണ് മരണമെന്ന് ബന്ധുക്കളുടെ ആരോപണം. മൂഴിയാർ വനമേഖലയിലെ സായിപ്പുംകുഴി കോളനിയിലെ പൊന്നയ്യ-രാജമ്മ ദമ്പതികളുടെ മകൾ സുമിത്ര (24) ആണ് കോട്ടയം മെഡിക്കൽ കോളജിൽ ചികിൽസയിലിരിക്കേ ഞായറാഴ്ച മരിച്ചത്. ഭക്ഷണവും സമയത്ത് ചികിൽസയും ലഭിക്കാതെ സുമിത്ര അവശനിലയിലായിരുന്നുവെന്ന് കോളനിവാസികൾ പറയുന്നു.

സുമിത്രയെ ആദ്യം റാന്നി താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. നാലു ദിവസം മുൻപാണ് പനി പിടിച്ചത്. അന്ന് ആശുപത്രിയിൽ കൊണ്ടു പോകാൻ വാഹനം കിട്ടിയില്ല. അടുത്ത ദിവസം കെഎസ്ഇബിയുടെ ആംബുലൻസിലാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അപ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. ഞായറാഴ്ച മരിച്ചു. തിങ്കളാഴ്ച മൃതദേഹം മൂഴിയാറിൽ എത്തിച്ച് സംസ്‌കരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ സുമിത്രയ്ക്ക് കൂട്ടിരിക്കാൻ വന്ന ബന്ധുക്കളും ആഹാരം കഴിച്ചിരുന്നില്ലെന്ന് സാമൂഹിക പ്രവർത്തക നിഷ സ്നേഹക്കൂട് പറഞ്ഞു.

രോഗം ബാധിച്ച സുമിത്രയെ ആശുപത്രിയിലേക്ക് മാറ്റുന്നതിന് യഥാസമയം വാഹനം ലഭിച്ചില്ലെന്ന് മൂഴിയാർ കോളനിയിലെ ആദിവാസികൾ പറഞ്ഞു. അതേ സമയം, കോളനിയിൽ പനി പടരുകയാണ്. ഒരു വയസുള്ള കുട്ടിയടക്കം നാലു പേരെ തിങ്കളാഴ്ച പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.