കൽപ്പറ്റ: വയനാട് വെള്ളമുണ്ടയിലെ സെന്റ് ആൻസ് സ്‌കൂളിൽ ലഹരിവിരുദ്ധ ബോധവത്കരണ റാലിയിൽ വിദ്യാർത്ഥികൾ കറുത്ത വസ്ത്രം ധരിച്ചെത്തിയതിന് ചൊല്ലി വിവാദം. എന്തും ഏതിനും മതപരിവേഷം നൽകാൻ ശ്രമിക്കുന്ന തീവ്ര നിലപാടുകാരാണ് സ്‌കൂൾ അധികൃതർക്ക് കാര്യമായ പങ്കില്ലത്ത വിഷയത്തിന്റെ പേരിൽ ഭീഷണിയുമായി രംഗത്തെത്തിയത്. സംഭവത്തിൽ ക്രൈസ്തവ പുരോഹിതനായ സ്‌കൂൾ അധികാരിയെ ഭീഷണിപ്പെടുത്തുന്ന ഉസ്താദിന്റെയും കൂട്ടരുടെയും വീഡിയോകളും പുറത്തുവന്നതോടെ കടുത്ത പ്രതിഷേധവും സൈബറിടത്തിൽ ഉയർന്നു.

ഇക്കഴിഞ്ഞ നവംബർ 14ാം തീയ്യതി ശിശുദിന റാലിയുടെ ഭാഗമായി ലഹരിക്കെതിരെയുള്ള ബോധവൽക്കരണ റാലിയും ഒരു നിശ്ശബ്ദ നാടകവും സ്‌കൂൾ അധിക്യതർ പ്ലാൻ ചെയ്തിരുന്നു. മൈം അവതരിപ്പിക്കുന്ന കുട്ടികളോട് കറുത്ത വേഷം ധരിച്ച് എത്താനായിരുന്നു നിർദ്ദേശം നൽകിയിരുന്നത്. കുട്ടികൾ തിരഞ്ഞെടുത്ത കോസ്റ്റ്യൂം കഴുത്ത് മുതൽ കാൽ വരെയും മൂടുന്ന നീളമുള്ള കറുത്ത വസ്ത്രമാണ്. കുട്ടികളുടെ രക്ഷിതാക്കൾ തന്നെയാണ് കുട്ടികൾക്ക് ഈ വസ്ത്രം നൽകിയത്. ഇതിൽ മുസ്ലിം കുട്ടികളും ഉണ്ടായിരുന്നു. റാലി വെള്ളമുണ്ട അങ്ങാടിയോട് അടുത്തപ്പോൾ തന്നെ 'ക്രിസ്ത്യൻ സ്‌കൂളിലെ കുട്ടികൾ പർദ്ദ ധരിച്ചുകൊണ്ട് അങ്ങാടിയിൽ ഇറങ്ങിയിരിക്കുന്നു ഇത് ഞങ്ങളുടെ സമുദായത്തെ മോശമായിട്ട് ചിത്രീകരിക്കാൻ വേണ്ടി ചെയ്തതാണ് ' എന്ന തരത്തിൽ ചില ചർച്ചകൾ പുരോഗമിക്കുന്നു എന്നറിഞ്ഞ അദ്ധ്യാപകർ പ്രസ്തുത മൈം അവതരിപ്പിക്കേണ്ട എന്ന് തീരുമാനിക്കുകയും ചെയ്തു.

റാലിയുടെ സമാപനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ഒരു സംഘം സ്‌കൂളിലേക്ക് എത്തുകയായിരുന്നു. അതിൽ മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ അടക്കമുള്ളവരാണ് എത്തിയത്. കൂട്ടമായി എത്തിയവർ 'മതനിന്ദ' ആരോപിച്ച് സ്‌കൂളിൽ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ പൊലീസും സ്ഥലത്തെത്തി. സ്‌കൂൾ അധികൃതർ അങ്ങാടിയിൽ വന്ന് പരസ്യമായി മാപ്പ് പറയണം എന്നായിരുന്നു പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ എത്തിയവർ അവശ്യപ്പെട്ടത്. സ്‌കൂളിന്റെ ഭാഗത്തു നിന്നുണ്ടായ പ്രവർത്തി ഇസ്ലാമിക വസ്ത്രധാരണത്തെ അവഹേളിക്കലാണെന്ന വിധത്തിലാണ് ഇവർ രംഗദത്തുവന്നത്. സ്‌കൂളിലേക്ക് എത്തിയ ഇവരിൽ ചിലർ സ്‌കൂൾ പ്രിൻസിപ്പലായ വൈദികനെതിരെ രൂക്ഷമായ ഭാഷയിൽ സംസാരിക്കുകയും ചെയ്തു.

സംഭവത്തിൽ മാപ്പു പറയണമെന്നായിരുന്നു അവരുടെ ആവശ്യം. സംഭവം കാര്യമായ പ്രശ്‌നമായി മാറാതിരിക്കാൻ വേണ്ടി കുട്ടികൾ ചെയ്ത പ്രവർത്തിക്ക് സ്‌കൂൾ അധികൃതർ തന്നെ മാപ്പു പറയുകയും ചെയ്തു. തുടർന്ന് പ്രശ്‌നമെല്ലാം തീർന്നെന്നാണ് മാപ്പു പറയിക്കാൻ എത്തിയവർ പറഞ്ഞതും. വെള്ളമുണ്ടയിലെ സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ ഇസ്ലാമിസ്റ്റുകളുടെ അസഹിഷ്ണുതയെന്ന വിധത്തിൽ കടുത്ത വിമർശങ്ങളും ഉയർന്നിട്ടുണ്ട്. സ്‌കൂൾ കാര്യത്തിലേക്ക് അനാവശ്യമായ ഇടപെടലുണ്ടായി എന്നതാണ് ഉയരുന്ന വിമർശനം.