തിരുവനന്തപുരം: അദാനിക്ക് കോളടിച്ചു. വിഴിഞ്ഞം തുറമുഖനിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികളിൽ അദാനിക്ക് പൂർണമായും കീഴ്‌പെട്ട് പിണറായി സർക്കാർ. അദാനിക്കെതിരെ ദേശ വ്യാപക പ്രതിഷേധം നടത്തുന്നവരാണ് സിപിഎം. പ്രധാനമന്ത്രി മോദിയുടെ സുഹൃത്ത് എന്ന് വിളിച്ച് അദാനിയെ കളിയാക്കുന്ന പാർട്ടി. ആ പാർട്ടിയുടെ സർക്കാരാണ് അദാനിക്ക് മുമ്പിൽ വഴങ്ങുന്നത്.

അദാനി കമ്പനിക്കു നിർമ്മാണ കാലാവധി മാത്രമല്ല, തുറമുഖം കൈവശം വയ്ക്കാവുന്ന കാലാവധിയും സർക്കാർ നീട്ടി നൽകിയെന്നാണ് മറ്റൊരു റിപ്പോർട്ട്. 2055ൽ കൈമാറേണ്ട തുറമുഖം ഇനി 2060ൽ കൈമാറിയാൽ മതിയാകും. മന്ത്രിസഭാ തീരുമാനത്തിന്റെ വാർത്താക്കുറിപ്പിൽ നിന്ന് ഈ സുപ്രധാന വിവരം ഒഴിവാക്കിയിരുന്നെങ്കിലും മന്ത്രിസഭാ തീരുമാനം ഉത്തരവായി ഇറങ്ങിയപ്പോൾ ഇടംപിടിച്ചുവെന്നതാണ് വസ്തുത. ഇതെല്ലാം പിണറായി സർക്കാരും അദാനിയും തമ്മിലെ ഒത്തുതീർപ്പുകൾ ചർച്ചയാക്കും. ഈ വിഷയം സിപിഎം പോളിറ്റ് ബ്യൂറോയുടെ ശ്രദ്ധയിലും കൊണ്ടു വരും.

രണ്ടും മൂന്നും ഘട്ട നിർമ്മാണ പ്രവർത്തനത്തിന് അദാനി തുടക്കമിട്ടതിനാൽ കരാറിലെ വ്യവസ്ഥ അനുസരിച്ച് ഈ കാലാവധി വീണ്ടും 20 വർഷം കൂടി നീട്ടി നൽകാനാകും. ഫലത്തിൽ 2080 വരെ അദാനിക്കു തുറമുഖം കൈവശം വയ്ക്കാം. അദാനി കമ്പനിയെ നിർമ്മാണം ഏൽപിച്ചതു 2015ലാണ്. അന്നു മുതൽ 40 വർഷത്തേക്ക് ഇവർക്കു തുറമുഖം കൈവശം വയ്ക്കാമെന്നാണു കരാർ. ഈ കാലാവധി 2055ൽ അവസാനിക്കുമെന്നിരിക്കെയാണ്, അഞ്ചു വർഷം കൂടി ഇപ്പോൾ ദീർഘിപ്പിച്ചു നൽകിയത്. അങ്ങനെ എല്ലാ അർത്ഥത്തിലും അദാനിക്ക് കോളടിക്കുകയാണ്. എന്തിനാണ് ഇതെല്ലാമെന്നത് ആർക്കും അറിയില്ല. ഏതായാലും മുഖ്യമന്ത്രിയുടെ മകളുടെ കേസുമായി ബന്ധപ്പെട്ട സംശയങ്ങൾ ഈ ഇളവുകളിൽ പ്രതിപക്ഷം കാണുന്നുണ്ട്.

വിഴിഞ്ഞം നിർമ്മാണത്തിൽ കാലതാമസം വരുത്തിയതിലുള്ള നഷ്ടപരിഹാരം ഈടാക്കുന്നതുമായി ബന്ധപ്പെട്ട് അദാനിഗ്രൂപ്പും സർക്കാരും തമ്മിൽ നിലനിന്നിരുന്ന ആർബിട്രേഷൻ നടപടികൾ ഏകപക്ഷീയമായിത്തന്നെ അവസാനിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. ആർബിട്രേഷൻ നടപടികൾ അവസാനിപ്പിച്ച് കേന്ദ്രത്തിൽനിന്നുള്ള വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വി.ജി.എഫ്.) ആയ 817 കോടി അദാനി പോർട്ടിന് നൽകാനുള്ള ത്രികക്ഷി കരാറിൽ സംസ്ഥാനം ഒപ്പുവെക്കും. എന്തുകൊണ്ടാണ് ഈ ഒത്തുതീർപ്പ് എന്നതിൽ വ്യക്തയില്ല. പിണറായിയുടെ മകൾക്കെതിരെ കേന്ദ്ര ഏജൻസികൾ നിരന്തര അന്വേഷണത്തിലാണ്. ഇതിനിടെയാണ് കേന്ദ്ര സർക്കാരിന്റെ സ്വന്തക്കാരനെന്ന് സിപിഎം തന്നെ പറയുന്ന അദാനിക്ക് ഇളവ് നൽകുന്നത്.

2019 ഡിസംബർ മൂന്നിനാണ് അദാനിഗ്രൂപ്പ് തുറമുഖനിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നത്. എന്നാൽ ഓഖി, പ്രളയം, കോവിഡ് തുടങ്ങിയ മനുഷ്യ നിയന്ത്രണത്തിലല്ലാത്ത കാരണങ്ങളാൽ പദ്ധതി പൂർത്തിയാക്കാൻ കഴിഞ്ഞില്ലെന്നും കാലാവധി നീട്ടി നൽകണമെന്നുമായിരുന്നു അദാനിഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ, അദാനിഗ്രൂപ്പിന്റെമാത്രം വീഴ്ചകൊണ്ടാണ് കാലാവധിക്കുള്ളിൽ പണി തീരാത്തതെന്നായിരുന്നു വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ (വിസിൽ) നിലപാട്. ഇതിൽ വെള്ളവരുത്തുകയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ. ഇത് വലിയ രാഷ്ട്രീയ ചർച്ചയായി മാറും.

കൃത്യമായി കരിങ്കല്ല് കണ്ടെത്താൻ കഴിയാത്തതാണ് വൈകിയതിനുള്ള കാരണമെന്ന് സർക്കാർ പലതവണ നിയമസഭയിലും പറഞ്ഞിട്ടുണ്ട്. കരിങ്കല്ല് കണ്ടെത്തേണ്ടതിന്റെ ഉത്തരവാദിത്വം അദാനിഗ്രൂപ്പിനായിരുന്നു. നിശ്ചിത കാലയളവിനുശേഷം പണി പൂർത്തിയാകുന്നതുവരെ അദാനിഗ്രൂപ്പ് ദിവസേന 12 ലക്ഷം രൂപ എന്ന കണക്കിൽ നഷ്ടപരിഹാരം നൽകണമെന്നായിരുന്നു വിസിലിന്റെ ആവശ്യം. തുടർന്നാണ് ആർബിട്രേഷനിലേക്ക് നീങ്ങിയത്. ആർബിട്രേഷനിൽ 911 കോടി സർക്കാരും 3854 കോടി അദാനിയും നഷ്ടപരിഹാരമായി ഉന്നയിച്ചു. 911 കോടി രൂപയിൽ, പദ്ധതി വൈകിയതുകൊണ്ട് മത്സ്യത്തൊഴിലാളികൾക്ക് അധികമായി നൽകേണ്ട നഷ്ടപരിഹാരവും ഉൾപ്പെടുത്തിയിരുന്നു.

2022 ഒക്ടോബറിൽ അന്തിമ അനുമതി ലഭിച്ചെങ്കിലും ആർബിട്രേഷൻ നിലനിൽക്കുന്നതിനാൽ വി.ജി.എഫ്. തുകയായ 817 കോടി ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കേണ്ടെന്നും സർക്കാർ തീരുമാനിച്ചു. എന്നാൽ, തുറമുഖനിർമ്മാണം അവസാനഘട്ടത്തിലെത്തിയതോടെ അദാനിഗ്രൂപ്പിന്റെ സമ്മർദത്തിന് സർക്കാർ വഴങ്ങിയെന്നാണ് ഔദ്യോഗികമായി ലഭിക്കുന്ന സൂചന. ആർബിട്രേഷൻ തുടരുന്നത് പദ്ധതിയെ അനന്തമായ വ്യവഹാരത്തിലേക്ക് നയിക്കുമെന്നതും വയബിലിറ്റി ഗ്യാപ്പ് ഫണ്ട് നഷ്ടമാകുമെന്നതും കണക്കിലെടുത്താണ് വ്യവസ്ഥകളോടെ തുടർനടപടികൾക്ക് അംഗീകാരം നൽകിയതെന്നാണ് സർക്കാർ വാദം. എന്നാൽ ഇതിന് പിന്നിൽ ചില രാഷ്ട്രീയ താൽപ്പര്യങ്ങൾ പിണറായി സർക്കാരിനുണ്ടെന്നാണ് സൂചന.

കരാർ ലംഘനത്തിനു നോട്ടിസ് നൽകിയ സർക്കാരിനെതിരെ അദാനി കമ്പനിയാണ് ആർബിട്രേഷനു പോയത്. കരാർ പ്രകാരം 2019 ഡിസംബറിൽ കഴിയേണ്ട നിർമ്മാണ കാലാവധി 2024 ഡിസംബറിലേക്കു നീട്ടുക, തുറമുഖത്തിന്റെ കൈവശാവകാശം 40 വർഷത്തിൽനിന്നു 45 വർഷമാക്കുക, പദ്ധതിവിഹിതവും നിർമ്മാണ വസ്തുക്കളും സമയത്തിനു നൽകാത്ത സർക്കാർ 3854 കോടി രൂപ നൽകുക എന്നിവയായിരുന്നു അദാനിയുടെ ആവശ്യങ്ങൾ. ആദ്യത്തെ രണ്ടാവശ്യത്തിനും ഇപ്പോൾ സർക്കാർ വഴങ്ങി. നിർമ്മാണ കാലാവധിയും കൈവശ കാലാവധിയും നീട്ടില്ലെന്നും വൈകിയതിന്റെ നഷ്ടപരിഹാരമായി 911 കോടി രൂപ നൽകണമെന്നുമായിരുന്നു സർക്കാർ ഏജൻസിയായ വിഴിഞ്ഞം ഇന്റർനാഷനൽ സീപോർട്ട് ലിമിറ്റഡിന്റെ (വിസിൽ) നിലപാട്. ഒത്തുതീർപ്പിന്റെ ഭാഗമായി ഈ നിലപാട് സർക്കാർ തള്ളുകയും ചെയ്തു.

നഷ്ടപരിഹാരമായി 219 കോടി രൂപ അദാനിക്കു നൽകാനുള്ള വിഹിതത്തിൽ തടഞ്ഞുവയ്ക്കുമെങ്കിലും ഇതിൽ 175.2 കോടി രൂപ നാലു ഗഡുക്കളായി തിരിച്ചുനൽകുമെന്നും ഉത്തരവിൽ പറയുന്നു. ആർബിട്രേഷൻ പിൻവലിക്കാൻ തയാറാണെന്ന് അദാനി പോർട്‌സ് എംഡി കഴിഞ്ഞ സെപ്റ്റംബറിൽ സർക്കാരിനു കത്തു നൽകിയിരുന്നു. ചുഴലിക്കാറ്റ്, പ്രളയം, കോവിഡ്, സമരം തുടങ്ങിയ കാരണങ്ങളാലാണു നിർമ്മാണ പൂർത്തീകരണം വൈകിയതെന്നു കാണിച്ചു കഴിഞ്ഞ ജനുവരി 8നു വീണ്ടും കത്തു നൽകി.