തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി മദര്‍ഷിപ്പ് എത്തി. അതും വിഴിഞ്ഞത്ത്. ഇനി കേരളത്തിന്റെ വികസന സ്വപ്‌നത്തിന് പുതുവേഗം. വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. ഇന്ത്യയിലെ ആദ്യ മദര്‍പോര്‍ട്ടാണ് വിഴിഞ്ഞത്തേത്. അതുകൊണ്ട് തന്നെ രാജ്യത്ത് കണ്ടൈനര്‍ ഇറക്കാന്‍ എത്തുന്ന ആദ്യ മദര്‍ഷിപ്പാണ് സാന്‍ഫെര്‍ണാണ്ടോ. കേരളത്തിന്റെ ഭാവിവികസനസ്വപ്നം യാഥാര്‍ഥ്യമാക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രവര്‍ത്തനസജ്ജമാകുന്നുവെന്നതാണ് വസ്തുത.

സാന്‍ഫെര്‍ണാണ്ടോയെ വാട്ടര്‍ സല്യൂട്ട് നല്‍കി കേരളം സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍ കപ്പലിനെ സ്വീകരിച്ചത്. മദര്‍ഷിപ്പിന്റെ നിയന്ത്രണം തുറമുഖത്തിന്റെ ക്യാപ്റ്റന്‍ ഏറ്റെടുത്തു. രാവിലെ ഏഴരയോടെ കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയില്‍നിന്നു പുറപ്പെട്ടിരുന്നു. കപ്പലിനെ സ്വീകരിക്കാനായി ഔട്ടര്‍ ഏരിയയിലേക്ക് പോയ ടഗ് ബോട്ടുകള്‍ക്കൊപ്പമാണ് കപ്പല്‍ വിഴിഞ്ഞത്തേക്ക് എത്തിയത്.

തുറമുഖത്തെ ഉന്നത ഉദ്യോഗസ്ഥര്‍ ടഗിലുണ്ടായിരുന്നു. രാവിലെ 7.15 ഓടെയാണ് കപ്പല്‍ വിഴിഞ്ഞം തുറമുഖത്തിന്റെ ഔട്ടര്‍ ഏരിയയിലെത്തിയത്. സിയാമെന്‍ തുറമുഖത്തുനിന്ന് പുറപ്പെട്ട്,എട്ട് ദിവസം കൊണ്ട് യാത്ര പൂര്‍ത്തിയാക്കിയാണ് സാന്‍ ഫെര്‍ണാണ്ടോ വിഴിഞ്ഞത്തേക്ക് എത്തിയത്. ഡാനിഷ് കമ്പനിയായ മെസ്‌ക്കിന്റെ ഈ കപ്പലിന് ഒന്‍പത് വര്‍ഷം പഴക്കമുണ്ട്. മാര്‍ഷല്‍ ദ്വീപ് പതാകയേന്തിയ കപ്പല്‍ ജൂലൈ 2നാണ് സിയാമെനില്‍നിന്ന് പുറപ്പെട്ടത്.

രണ്ടായിരത്തിലേറെ കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കപ്പലിന്റെ ബര്‍ത്തിങ് കഴിഞ്ഞാല്‍ ഇമിഗ്രേഷന്‍, കസ്റ്റംസ് ക്ലിയറന്‍സും നടക്കും. പബ്ലിക് ഹെല്‍ത്ത് ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ ക്ലിയറന്‍സും വേണം. പിന്നാലെ കണ്ടെയ്‌നറുകള്‍ ഇറക്കും. വിഴിഞ്ഞത്ത് സജ്ജമാക്കിയ കൂറ്റന്‍ ക്രെയിനുകളാകും ചരക്ക് ഇറക്കുക. ഇന്ത്യയിലെ തന്നെ മറ്റൊരു തുറമുഖത്തിനും അവകാശപ്പെടാനാകാത്ത അത്ര ശേഷിയുള്ള എട്ട് ഷിപ് ടു ഷോര്‍ ക്രെയ്‌നുകളും 23 യാര്‍ഡ് ക്രെയ്‌നുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഓട്ടമേറ്റഡ് സംവിധാനം വഴി ചരക്കിറക്കും കയറ്റവും നിയന്ത്രിക്കാന്‍ കഴിയും. കൂറ്റന്‍ ഷിപ് ടു ഷോര്‍ ക്രെയ്ന്‍ ഉപയോഗിച്ച് കണ്ടൈനറുകള്‍ കപ്പലില്‍ നിന്ന് ഇറക്കും. കപ്പലില്‍ നിന്ന് കണ്ടെയ്‌നറുകള്‍ ടെര്‍മിനല്‍ ട്രക്കുകളിലേക്ക് മാറ്റും. യാര്‍ഡ് ക്രെയ്‌നുകള്‍ ഉപയോഗിച്ച് കണ്ടെയ്‌നറുകള്‍ യാര്‍ഡില്‍ അടുക്കിവയ്ക്കും. വെള്ളിയാഴ്ച രാവിലെ 10-ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചരക്കുകപ്പലിന് ഔദ്യോഗികസ്വീകരണം നല്‍കും. കേന്ദ്ര തുറമുഖവകുപ്പ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയാകും. അദാനി ഗ്രൂപ്പ് ഡയറക്ടര്‍ കരണ്‍ അദാനിയും പങ്കെടുക്കും.

പൂര്‍ണതോതില്‍ ചരക്കുനീക്കം നടക്കുന്നതരത്തിലുള്ള ട്രയല്‍റണ്ണാണ് വ്യാഴാഴ്ച തുടങ്ങുന്നത്. ചൈനയില്‍ നിന്നെത്തിക്കുന്ന കണ്ടെയ്‌നറുകള്‍ അടുത്ത ദിവസങ്ങളില്‍ തുറമുഖത്തെത്തുന്ന കപ്പലുകളില്‍ മുംബൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകും. ട്രയല്‍ റണ്ണിന്റെ ഭാഗമായി സെപ്റ്റംബര്‍വരെ തുടര്‍ച്ചയായി ചരക്കുകപ്പലുകള്‍ എത്തും. മൂന്നുമാസത്തിനുള്ളില്‍ തുറമുഖത്തിന്റെ വാണിജ്യപ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടക്കും.

രാജ്യത്തെ ആദ്യത്തെ ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് യാഥാര്‍ഥ്യമാകുന്നത്. പി.പി.പി. മാതൃകയില്‍ 7700 കോടിയുടെ പൊതു, സ്വകാര്യ പങ്കാളിത്ത പദ്ധതിയാണിത്.