ധാക്ക: ബംഗ്ലാദേശിൽ ബസ് കുളത്തിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു. 35 പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ബസിലെ യാത്രക്കാർ ആരോപിക്കുന്നു. ജാലകത്തി സദർ ഉപസിലയുടെ കീഴിലുള്ള ഛത്രകാണ്ഡ പ്രദേശത്താണ് സംഭവം. ബസിൽ യാത്രക്കാരെ കുത്തി നിറച്ചതാണ് അപകടത്തിന് കാരണമായതെന്നും ആരോപണമുണ്ട്.

മരിച്ചവരിൽ ഭൂരിഭാഗമാളുകളും പിറോജ്പൂരിലെ ഭണ്ഡാരിയ ഉപജിലയിലും ഝൽകാത്തിയിലെ രാജാപൂർ പ്രദേശത്തുമുള്ളവരാണ്. ബംഗ്ലാദേശിൽ ബസ് അപകടങ്ങൾ പതിവായിരിക്കുകയാണ്. റോഡ് സേഫ്റ്റി ഫൗണ്ടേഷന്റെ (ആർഎസ്എഫ്) കണക്കുകൾ പ്രകാരം ജൂണിൽ മാത്രം 559 റോഡപകടങ്ങളാണ് ഉണ്ടായത്. അപകടങ്ങളിൽ 562 പേർക്ക് ഗുരുതര പരിക്കേൽക്കുകയും 812 പേർക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു.