റിയാദ്: ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കർ രണ്ട് ദിവസത്തെ സൗദി അറേബ്യ സന്ദർശനത്തിനായി നാളെ പുറപ്പെടും. നാളെ റിയാദിൽ എത്തുന്ന വിദേശകാര്യമന്ത്രി ഞായറാഴ്‌ച്ചയും വിവിധ പരിപാടികളിൽ സംബന്ധിക്കും. സൗദി അറേബ്യയിൽ മന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിന്റെ ആദ്യ സന്ദർശനമാണിത്. രാഷ്ട്രീയ സുരക്ഷാ സാമൂഹിക സാംസ്‌കാരിക സഹകരണ സമിതിയുടെ (പി.എസ്.എസ്.സി) മന്ത്രിതല യോഗത്തിൽ സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ അൽസൗദിനൊപ്പം മന്ത്രി ഡോ. എസ്. ജയശങ്കർ പങ്കെടുക്കും. ഇന്ത്യയും സൗദിയും തമ്മിൽ തന്ത്രപരമായ പങ്കാളിത്തത്തിന് വേണ്ടി രൂപവത്കരിച്ചതാണ് പി.എസ്.എസ്.സി.

രണ്ട് മന്ത്രിമാരും ഉഭയകക്ഷി ബന്ധം സമഗ്രമായ അവലോകനത്തിന് വിധേയമാക്കുകയും സഹകരണസമിതുടെ നാല് സംയുക്ത വർക്കിങ് ഗ്രൂപ്പുകൾക്ക് കീഴിലുള്ള പ്രവർത്തന പുരോഗതി ചർച്ച ചെയ്യുകയും ചെയ്യും. രാഷ്ട്രീയവും നയതന്ത്രവും, നിയമവും സുരക്ഷയും, സാമൂഹികവും സാംസ്‌കാരികവും, പ്രതിരോധ സഹകരണത്തിനുള്ള സംയുക്ത സമിതി എന്നീ വർക്കിങ് ഗ്രൂപ്പുകളുടെയും സെക്രട്ടറി തല ഉദ്യോഗസ്ഥരുടെയും യോഗങ്ങൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നടക്കുകയാണ്.

ഐക്യരാഷ്ട്രസഭ, ജി20, ജി.സി.സി എന്നിവയിലെ സഹകരണം ഉൾപ്പെടെ പരസ്പര താൽപ്പര്യമുള്ള പ്രാദേശിക, അന്തർദേശീയ വിഷയങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യും. സൗദിയിലെ ഉന്നതോദ്യോഗസ്ഥ പ്രമുഖർ, ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ-ഹജ്‌റഫ് എന്നിവരുമായും ഇന്ത്യൻ മന്ത്രി കൂടിക്കാഴ്ചകൾ നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അവലോകനം ചെയ്യുകയും അത് മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ച ചെയ്യുകയും ചെയ്യും.