താമരശ്ശേരി: പാറക്കല്ല് വീണ് ബൈക്ക് യാത്രികൻ മരിച്ച പശ്ചാത്തലത്തിൽ ദേശീയ പാത അഥോറിറ്റി ഉദ്യോഗസ്ഥർ താമരശ്ശേരി ചുരത്തിലെ ആറാം വളവ് സന്ദർശിച്ചു.ചുരം യാത്രയുടെ സുരക്ഷിതത്വം വിലയിരുത്താനും അപകട കാരണമറിയാനുമാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ബൈക്ക് യാത്രികനായ മലപ്പുറം വണ്ടൂർ സ്വദേശി അഭിനവ് ആണ് കഴിഞ്ഞ ശനിയാഴ്ച റോഡിലേക്ക് ആറാം വളവിലെ വനത്തിൽ നിന്ന് പാറക്കല്ല് ഇടിഞ്ഞുവീണു മരിച്ചത്. കല്ലിനൊപ്പം തെറിച്ചു വീണ ബൈക്ക് കൊക്കയിലേക്ക് മറിയുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ദേശീയ പാതാ വിഭാഗത്തിന്റെ ഫീൽഡ് ജീവനക്കാർ ചുരം ആറാം വളവ് സന്ദർശിച്ചത്.

'പാറ ഇടിയാൻ എന്താണ് കാരണമെന്ന് ഒറ്റ നോട്ടത്തിൽ കണ്ടെത്താൻ സാധിക്കില്ലെന്ന് അസി. എക്‌സി. എഞ്ചിനീയർ റെനി പി മാത്യു പറഞ്ഞു. എങ്കിലും രണ്ടു തവണയുണ്ടായ പ്രളയവും, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയുമാവാം പാറ ഇടിയാൻ കാരണമായേക്കാമെന്നും ഇതുസംബന്ധിച്ച് അന്തിമ തീർപ്പിലെത്താറായിട്ടില്ലെന്ന് അധികൃതർ പ്രതികരിച്ചു.

ചുരത്തിന്റെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് പാറക്കല്ല് വീണ് അപകടം ഉണ്ടായത്. വനം വകുപ്പിന്റെ സ്ഥലമായതിനാൽ ദേശീയ പാതാ വിഭാഗത്തിന് റോഡിനു സംരക്ഷണ ഭിത്തിയൊരുക്കുന്നതിന് പരിമിതികളുണ്ട്. വന ഭാഗങ്ങളിൽ നിരവധി കൂറ്റൻ പാറകൾ ഇപ്പോഴും ഉണ്ടെന്നും ഇതു സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥർക്ക് സമർപ്പിക്കുമെന്നും റെനി പി മാത്യു വ്യക്തമാക്കി.

വീഴ്ചയിൽ മരത്തിലും കല്ലിലും ഇടിച്ചുണ്ടായ ഗുരുതര പരിക്കാണ് അഭിനവിന്റെ മരണത്തിനു കാരണമായത്.അഭിനവിനൊപ്പം സഞ്ചരിച്ച അനീഷ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ചികിത്സയിലാണ്. അപകടനില തരണം ചെയ്ത അനീഷിനെ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്