സന: യെമൻകാരനായ ഭർത്താവിനെ കൊലപ്പെടുത്തി വീടിനുമുകളിലെ ജലസംഭരണിയിൽ ഒളിപ്പിച്ച കേസിൽ മലയാളി നഴ്‌സിന്റെ വധശിക്ഷ അപ്പീൽ കോടതി ശരിവച്ചു. പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷപ്രിയ കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുമൊന്നിച്ച് യെമനിൽ ക്ലിനിക് നടത്തുകയായിരുന്നു. മൃതദേഹം ഒളിപ്പിക്കാൻ കൂട്ടുനിന്ന യെമൻകാരിയായ നഴ്‌സ് ഹനാനെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു. സനായിലെ ജയിലിലാണ് നിമിഷ ഇപ്പോഴുള്ളത്. നിമിഷപ്രിയയയുടെ മോചനത്തിന് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം എഴുപതുലക്ഷത്തോളം രൂപ ആവശ്യപ്പെട്ടിരുന്നു. 2014ൽ ആണ് കൊല നടന്നത്.

യമൻ സ്വദേശിയായ കാമുകനെയാണ് കൊലപ്പെടുത്തി 110 കഷ്ണങ്ങളാക്കിയതെന്നായിരുന്നു കേസ്. കാലങ്ങളായി യെമനിൽ ജോലി ചെയ്യുന്ന നിമിഷ പ്രിയ ഇവിടെ ആശുപത്രിയിൽ നഴ്‌സായി ജോലി നോക്കുകയായിരുന്നു. ഇതിനിടെയാണ് ഏവരേയും ഞെട്ടിച്ച കൊലപാതകം നടന്നത്. യെമനി ഭർത്താവിനെ കൊന്ന് മൃതദേഹം 110 കഷണങ്ങളാക്കി വെട്ടി നുറുക്കി ചാക്കിൽപൊതിഞ്ഞ് വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചുവെന്നായിരുന്നു നിമിഷയ്ക്ക് എതിരായ കേസ്.

ജീവനും മാനവും നഷ്ടപ്പെടുമെന്ന അവസ്ഥയിൽ ചെയ്തു പോയതെന്ന് നിമിഷപ്രിയ സർക്കാർ സഹായം തേടി ജയിലിൽ നിന്നെഴുതിയ കത്തിൽ വ്യക്തമാക്കിയിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക്ക് തുടങ്ങാൻ 2014 ലാണ് തലാൽ എന്ന യെമൻ പൗരന്റെ സഹായം തേടുന്നത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയെുമൊന്നിച്ച് ക്ലിനിക് നടത്തുകയായിരുന്നു നിമിഷ. ക്ലിനിക്ക് തുടങ്ങാൻ സഹായിച്ചെങ്കിലും വരുമാനം മുഴുവൻ സ്വന്തമാക്കി. തന്റെ സ്വർണാഭരണങ്ങൾ പോലും തട്ടിയെടുത്ത് വിറ്റു. താൻ ഭാര്യയാണെന്ന് തലാൽ പലരെയും വിശ്വസിപ്പിച്ചെന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റുണ്ടാക്കിയെന്നും നിമിഷ ആരോപിച്ചിരുന്നു.

തന്നെ ശാരീരികമായി ആക്രമിച്ചതായും പണവും ആഭരണങ്ങളും തട്ടിയെടുത്തുവെന്നും പിന്നീട് തടവിലാക്കിയെന്നും നിമിഷ പറയുന്നു. ലൈംഗിക വൈകൃതങ്ങൾക്ക് പ്രേരിപ്പിച്ചെന്നും ജയിലിൽ നിന്നും സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള കത്തിൽ വ്യക്തമാക്കുന്നുണ്ടായിരുന്നു. അപ്പീലിലും ഇതൊക്കെ തന്നെയാണ് ചർച്ചയാക്കിയത്. എന്നാൽ കോടതി അംഗീകരിച്ചില്ല, യെമനിൽ എത്തുന്നത് മുതൽ ജയിലിലായതുവരെയുള്ള കാര്യങ്ങൾ കത്തിലും ഉണ്ടായിരുന്നു. എന്നാൽ ഈ കത്തിൽ ഒരു നടപടിയും സർക്കാർ എടുത്തില്ല. ക്രിമിനൽ കുറ്റമായതു കൊണ്ടായിരുന്നു ഇത്.

യെമനിലെ അൽദൈദ് എന്ന സ്ഥലത്താണു യുവാവ് കൊല്ലപ്പെട്ടത്. വെട്ടിനുറുക്കി നൂറിലേറെ കഷണങ്ങളാക്കി ചാക്കിലാക്കിയ മൃതദേഹം താമസസ്ഥലത്തെ ജല സംഭരണിയിൽനിന്നു കണ്ടെടുത്തിരുന്നു. ദുർഗന്ധം വമിക്കുന്നതായി സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. കണ്ടെടുക്കുമ്പോൾ നാലു ദിവസത്തെ പഴക്കമുണ്ടായിരുന്നു. ഇരുവരും വിവാഹിതരായിരിക്കുന്നില്ലെന്നും ലിവിങ് ടുഗെദർ ബന്ധമായിരുന്നു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.

യുവതി താമസിക്കുന്ന സ്ഥലത്തെ വാട്ടർ ടാങ്കിൽ വെട്ടി നുറുക്കി കഷ്ണങ്ങളാക്കിയ നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. ഇവിടെ തന്നെയായിരുന്നു യെമൻ സ്വദേശി യുവാവും താമസിച്ചിരുന്നത്. ഭർത്തവിനെ കൊലപ്പെടുത്തിയ ഭാര്യ എന്ന നിലയിലാണ് പൊലീസ് ഇവരുടെ ചിത്രങ്ങൾ പുറത്തുവിട്ടത്. കൊലപാതകത്തിന് ശേഷം നിമിഷയെ കാണാതായി. പിന്നീട് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടർന്നു നടന്ന വിചാരണയിലാണ് കോടതി ശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് അപ്പീൽ പോയത്.

നിമിഷ പ്രിയയുടെ വാർത്ത ആദ്യം പുറത്ത് വന്നത് യെമൻ സ്വദേശിയായ ഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവതി ഒളിവിൽ പോയി എന്നാണ്. പിന്നീടുള്ള അന്വേഷണത്തിൽ തെളിഞ്ഞത് ഇവർ ഇരുവരും വിവാഹം ചെയ്തിട്ടില്ല എന്നും. അന്വേഷണം ഊർജിതമായപ്പോഴാകട്ടെ പുറത്ത് വന്നത് ഇവർ വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണെന്നാണ്. അത് വെറും ഒരു വിവാഹം ആയിരുന്നില്ല. തൊടുപുഴക്കാരനായ ടോമിയെ പ്രണയിച്ചാണ് നിമിഷ വിവാഹം ചെയ്യുന്നത്. അതും ആറ് വർഷം നീണ്ട പ്രണയത്തിനൊടുവിൽ. 2011 ജൂൺ 12നായിരുന്നു നിമിഷയുടെ പ്രണയവിവാഹം.

വിവാഹ ശേഷം ഇരുവരും യെമനിലേക്ക് ജോലിക്ക് പോവുകയും പിന്നീട് മകളുമൊത്ത് വർഷങ്ങൾക്കുശേഷം തിരികെയെത്തുകയും ചെയ്തു. കൊല നടക്കുമ്പോൾ നിമിഷയുടെ ഭർത്താവും മകളും തൊടുപുഴയിലാണ് താമസിക്കുന്നത്. അമ്മയും സഹോദരിയും ആലുവയിലും. ഇവരുമായി നിമിഷയ്ക്ക് യാതൊരു അടുപ്പവുമില്ലായിരുന്നു. വിവാഹ ശേഷം യമനിലേക്ക് പോയ നിമിഷയും ഭർത്താവും വർഷങ്ങൾക്ക് ശേഷമാണ് നാട്ടിലെത്തിയത്. ടോമിയും നിമിഷയും കുഞ്ഞും വളരെ സന്തോഷത്തോടെയാണ് അന്ന് നാട്ടിലെത്തിയത്. അപ്പോഴും ഈ യമൻ സ്വദേശിയായ യുവാവ് ഇവർക്കൊപ്പമുണ്ടായിരുന്നു. അന്ന് വന്ന ഈ യുവാവിനെ നാട്ടുകാരും ഓർക്കുന്നു. സുഹൃത്തായ യെമൻ പൗരനുമായുള്ള അടുപ്പം ഭർത്താവ് ടോമിയുമായുള്ള ബന്ധത്തിൽ വിള്ളൽവീഴ്‌ത്തി.

വീടുമായും നാടുമായും നിമിഷ അകന്നു തുടങ്ങി. ഭർത്താവുമായി പിണങ്ങി കാമുകനുമായി താമസമായതോടെ എല്ലാവരിൽ നിന്നും അകന്നു. നാടുമായോ ബന്ധുക്കളുമായോ അടുപ്പമില്ല. അമ്മയും സഹോദരിയും ആലുവയിലുണ്ടെങ്കിലും അവരുമായും അടുപ്പമില്ല. ആരുമായും ബന്ധം പുലർത്താതിരുന്ന നിമിഷപ്രിയയുടെ ജീവിതം തന്നെ വളരെ ദുരൂഹത നിറഞ്ഞതായിരുന്നു. ഇതിനിടെയാണ് കൊലപാതകം എത്തിയത്.