തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പോടെ തൃശ്ശൂരിൽ ബിജെപിക്കുള്ളിൽ ഉടലെടുത്ത തർക്കങ്ങളിൽ കർശന നടപടിയുമായി നേതൃത്വം. വിഭാ​ഗീയതയുടെ പേരിൽ ഒമ്പത് നേതാക്കളെ ആറു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസ്, കോർപ്പറേഷൻ മുൻ കൗൺസിലർ ലളിതാംബിക തുടങ്ങി ഒൻപത് പേരെയാണ് പുറത്താക്കിയത്. ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണൻ തോറ്റ വാർഡിലെ സിറ്റിങ്ങ് കൗൺസിലറായിരുന്നു ലളിതാംബിക. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപിക്കാൻ ശ്രമിച്ചതിനാണ് നടപടി.

കുട്ടൻകുളങ്ങരയിൽ തോറ്റത് താൻ കാരണമെന്ന് ഗോപാലകൃഷ്ണനും കൂട്ടരും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിക്കുന്നതായും ഇത് മാനഹാനി ഉണ്ടാക്കുന്നതായും കാണിച്ച് കേശവദാസ് നേരത്തെ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്.

കേശവദാസിന്റെ ഭാര്യാമാതാവ് ലളിതാംബികയെ മാറ്റിയാണ് ഗോപാലകൃഷ്ണനെ കുട്ടൻകുളങ്ങരയിൽ മത്സരിപ്പിച്ചത്. ഇതിൽ പ്രതിഷേധിച്ച് ലളിതാംബിക ബിജെപിയിൽ നിന്ന് രാജി വെച്ചിരുന്നു. ജയിച്ച യു ഡി എഫ് സ്ഥാനാർത്ഥി സുരേഷിനൊപ്പം കേശവദാസും കുടുംബവും കേക്ക് മുറിക്കുന്ന ഫോട്ടോയാണ് ​ഗോപാലകൃഷ്ണൻ പ്രചരിപ്പിച്ചത്. തന്റെ കുടുംബം കാരണമാണ് തോറ്റതെന്ന് പ്രചരിപ്പിക്കാൻ ഫോട്ടോ ദുരുപയോ​ഗം ചെയ്യുകയാണെന്നാണ് കേശവദാസ് നൽകിയ പരാതിയിൽ പറയുന്നത്.

ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽനിന്നാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. ബിജെപിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്. യുഡിഎഫ് സ്ഥാനാർത്ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകൾക്കാണ് ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത്. 2015-ൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ഐ ലളിതാംബിക വൻ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ട് വർദ്ധിച്ചിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ഡിവിഷനിൽ ഇടതുപക്ഷം മൂന്നാം സ്ഥാനത്തായിരുന്നു.