ബംഗളൂരു: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിയുടെ ഇടക്കാല ജാമ്യാപേക്ഷ കർണാടകാ ഹൈക്കോടതി തള്ളി. പിതാവ് കോടിയേരിക്ക് അസുഖമാണെന്നും അതുകൊണ്ട് പിതാവിനെ കാണാൻ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു ബീനിന്റെ ഹർജി. ഈ ഹർജിയാണ് കോടതി തള്ളിയത്.

ബിനിഷിന്റെ അക്കൗണ്ടിലേക്ക് അനൂപ് പണം അയച്ചിട്ടില്ലെന്നും അക്കൗണ്ടിലെത്തിയ തുക മുഴുവൻ വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണെന്നും പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇത് സംബന്ധിച്ച രേഖകളും കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ ഇടക്കാല ജാമ്യം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി.

അതേസമയം ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂൺ ഒമ്പതിലേക്ക് മാറ്റി. ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണൽ സോളിസിറ്റർ ജനറൽ എസ്വി രാജുവിന് കോവിഡ് ബാധിച്ചതിനാലാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചിരിക്കുന്നത്. ഇന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ ഉയർത്തിയ വാദങ്ങളുമായി ബന്ധപ്പെട്ട മറുപടി ഇഡി അന്ന് നൽകും. പ്രതിക്ക് ഇടക്കാല ജാമ്യം അനുവദിക്കരുതെന്ന് നേരത്തെ ഇഡി കോടതിയിൽ വാദിച്ചിരുന്നു.

ബിനീഷ് കോടിയേരിയുടെ അക്കൗണ്ടിലേക്ക് വന്ന അഞ്ച് കോടിയിലധികം രൂപ കണക്കിൽപ്പെടാത്ത പണമാണെന്നാണ് ഇഡിയുടെ പ്രാഥമിക വാദം. തുക വ്യാപാര ആവശ്യങ്ങളുമായി ബന്ധപ്പെട്ടാണ് ക്രയവിക്രയം നടത്തിയതെന്നാണ് ബിനീഷ് കോടിയേരിയുടെ വിശദീകരണം. കേസിൽ ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് 224 ദിവസം പിന്നിട്ടിട്ടുണ്ട്.