കൊച്ചി: വിസ്മയ കേസിൽ പ്രതി കിരൺകുമാറിന്റെ ജാമ്യഹരജി ഹൈക്കോടതി തള്ളി. 105 ദിവസത്തിലേറെയായി കിരൺകുമാർ ജയിലിലാണെന്നും കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനിയും ജയിലിൽ കഴിയേണ്ടതില്ല എന്നുമാണ് കിരൺകുമാറിന്റെ അഭിഭാഷകൻ വാദിച്ചത്. വിസ്മയയുടെ സോഷ്യൽ മീഡിയാ ഉപയോഗം ചർച്ചയാക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും അതും വിലപ്പോയില്ല.

വിസ്മയ ടിക് ടോക്, ഫേസ്‌ബുക് അടക്കമുള്ള സമൂഹ മാധ്യമങ്ങൾക്ക് അടിമയായിരുന്നു. വിസ്മയയുടെ ഫേസ്‌ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തത് പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു എന്നും കിരൺകുമാറിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ, കിരൺ വിസ്മയയെ നിരന്തരം പീഡിപ്പിക്കകുയായിരുന്നു എന്നും തെളിവ് ഉണ്ടെന്നും ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഭർത്താവ് കിരൺകുമാറിന്റെ പീഡനം മൂലം വിസ്മയ ആത്മഹത്യ ചെയ്ത സംഭവം സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

പ്രതി കിരൺ നിരന്തരം വിസ്മയയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നു എന്നതിന് തെളിവായി വാട്‌സ് ആപ് ചാറ്റുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചിരുന്നു. വിസ്മയക്ക് കിരൺകുമാർ ഫോൺ നൽകിയിരുന്നില്ല. കിരണിന്റെ സഹോദരി കീർത്തിയുടെ ഫോണിൽ നിന്നും വിസ്മയ രക്ഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അയച്ച ചാറ്റും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

2021 ജൂൺ മാസത്തിലാണ് കൊല്ലം പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വെച്ച് വിസ്മയ ആത്മഹത്യ ചെയ്തത്.